ലഖ്നൗ : മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം നേടിയ വൻ വിജയം മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്കും ഉത്തേജനമാകുന്നു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും കർഷക പ്രക്ഷോഭത്തിന് അരങ്ങൊരുങ്ങി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 15ന് കര്‍ഷകര്‍ തലസ്ഥാനമായ ലഖ്നൗവിലേക്ക് മാര്‍ച്ച് ചെയ്യും. അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തിലാണ് മാർച്ച്. 'ചലോ ലഖ്നൗ' എന്ന പേരിട്ടിട്ടുള്ള റാലിയ്ക്കായി പ്രചരണം പുരോഗമിക്കുകയാണ്.
കാർഷികോൽപന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന്റെ ഒന്നരമടങ്ങ് താങ്ങുവില നല്‍കുക, കടങ്ങള്‍ ഉപാധിരഹിതമായി എഴുതിതള്ളുക, വൈദ്യുതി നിരക്ക് വര്‍ധനയും വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍കരണവും അവസാനിപ്പിക്കുക, കന്നുകാലികളെ വാങ്ങാനും വില്‍ക്കാനുമുള്ള നിയന്ത്രണങ്ങൾ നീക്കുക, 60 കഴിഞ്ഞ കര്‍ഷകര്‍ക്ക് 5000 രൂപ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുക, അഴിമതിയും വിലക്കയറ്റവും തടയുക, ജനാധിപത്യാവകാശങ്ങള്‍ക്കെതിരായ കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകരുടെ സമരം.
കിസാന്‍സഭ അഖിലേന്ത്യാ പ്രസിഡണ്ട് അശോക് ധാവ്ളെ, ജനറല്‍ സെക്രട്ടറി ഹന്നന്‍മുള്ള, സിപിഎം പി ബി അംഗം സുഭാഷിണി അലി തുടങ്ങിയവര്‍ റാലിയെ അഭിവാദ്യംചെയ്ത് സംസാരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ