നാഗാവ്: പൊതുചടങ്ങിൽ റോഡിന്റെ ശോചനീയാവസ്ഥയെ കുറിച്ച് പറഞ്ഞതിന് മുൻ അധ്യാപകന് കേന്ദ്ര മന്ത്രിയുടെ ശകാരം. അസമിലെ നാഗാവ് ജില്ലയില്‍ സ്വച്ഛ് ഭാരത് മിഷന്റെ പരിപാടിക്കിടെയായിരുന്നു സംഭവം. ജില്ലയിലെ മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധിയായി എത്തിയ മുൻ അധ്യാപകൻ ജില്ലയിലെ റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് പൊതുവേദിയിൽ പരാതിപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത കേന്ദ്രറെയിൽവേ സഹമന്ത്രി രഞ്ജന്‍ ഗോഹെൻ ക്ഷുഭിതനായി അദ്ദേഹത്തിന്റെ കൈയിൽ നിന്നും മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു.
ജില്ലയിലെ റോഡുകള്‍ വളരെ മോശമാണ്. റോഡിന്‍റെ ശോചനീയാവസ്ഥ പ്രശ്ന പരിഹാരത്തിന് താൻ ഒരുപാട് പേരെ കണ്ടുവെന്നും ഒന്നും ഫലം കണ്ടില്ല. എന്റെയൊപ്പം വന്നാല്‍ ഇവിടുത്തെ റോഡിന്റെ അവസ്ഥ നേരിട്ട് ബോധ്യമാക്കി തരാമെന്നും കേന്ദ്രമന്ത്രിയോട് മുൻ അധ്യാപകൻ പറഞ്ഞു.
ഉടനെ കേന്ദ്രമന്ത്രി, എന്തിനാണ് ഇത്തരം പ്രശ്‌നങ്ങള്‍ പൊതുവേദിയില്‍ ഉന്നയിക്കുന്നത്, അതുകൊണ്ട് നിങ്ങള്‍ക്ക് എന്തു നേട്ടമാണുണ്ടാകുന്നത് എന്ന് ക്ഷോഭത്തോടെ ചോദിച്ചു. ഇതെല്ലാം ബന്ധപ്പെട്ട അധികൃതർക്ക് മുന്നിലോ തന്നോടോ മാത്രമായി പറയേണ്ട കാര്യമാണെന്നും പൊതുവേദിയിൽ വച്ച് കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും രാജൻ ഗൊഹൈൻ പറഞ്ഞു. നിങ്ങള്‍ ദുരുദ്യേശത്തോടെയാണ് ഈ പരിപാടിക്കെത്തിയതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് അധ്യാപക സംഘടനകളും വിദ്യാര്‍ഥികളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സമരക്കാര്‍ മന്ത്രിയുടെ വീട് ഉപരോധിച്ചു. എന്നാല്‍, താന്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ