ന്യൂഡല്‍ഹി: മുംബൈ ആക്രമണത്തിന് വേണ്ടി അതിര്‍ത്തി കടക്കാന്‍ ഭീകരരെ അനുവദിച്ചുവെന്നുള്ള പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഏറ്റുപറച്ചില്‍ അതീവ ഗൗരവമുള്ളതെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. പാകിസ്ഥാനാണ് 2008ലെ ആക്രമണത്തിന് പിന്നില്‍ എന്നുള്ള ഇന്ത്യയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍ എന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പാകിസ്ഥാനില്‍ ഭീകരവാദ സംഘടനകള്‍ സജീവമാണെന്നും അതിര്‍ത്തി കടന്ന് 150പേരെ കൊല്ലാന്‍ അവരെ നമ്മള്‍ അനുവദിക്കണമായിരുന്നോയെന്നുമായിരുന്നു നവാസ് ഷെരീഫ് പാകിസ്ഥാന്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഭീകരാക്രമണക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാത്തതിനേയും നവാസ് ഷെരീഫ് വിമര്‍ശിച്ചു. ഇതുവരേയും വിചാരണ പൂര്‍ത്തിയാക്കാത്ത പാകിസ്ഥാന്‍, ഭീകരാക്രമണത്തിന്റെ സൂത്രധാനരനായ ഹാഫിസ് സെയ്യിദിന്റെ വീട്ടുതടങ്കല്‍ റദ്ദാക്കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നവാസ് ഷെരീഫിന്റെ പ്രതികരണം വന്നിരിക്കുന്നത്.
റാവല്‍ പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നടന്നുവരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാത്തത് അന്തര്‍ദേശീയ തലത്തില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്ന് ഷെരീഫ് ചൂണ്ടിക്കാട്ടി. പാകിസ്താന്‍ ഒറ്റപ്പെടുന്ന അവസ്ഥ സ്വയം വരുത്തിവയ്ക്കുകയാണ്. പാകിസ്താന്റെ ഭരണത്തില്‍ നിലനില്‍ക്കുന്ന അപാകതകള്‍ ചൂണ്ടിക്കാട്ടിയ ഷെരീഫ്, ഒരു രാജ്യത്തിന് ഒന്നിലധികം സമാന്തര സര്‍ക്കാരുകള്‍ പാടില്ലെന്നും പറഞ്ഞു.
പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയാണ് മുംബൈയില്‍ വിവിധ ഇടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. ആക്രമണത്തില്‍ 166 പേര്‍ മരിക്കുകയും 300ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ