തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്; പത്തുപേര്‍ കൊല്ലപ്പെട്ടു; സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്‌ 
തൂത്തുക്കുടിയില്‍ സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്; പത്തുപേര്‍ കൊല്ലപ്പെട്ടു; സ്ത്രീകളുള്‍പ്പെടെ നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റ് വിരുദ്ധ സമരക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ്. പത്തുപേര്‍ മരിച്ചു,
20ഓളംപേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റിന് എതിരെ കലക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചിന് നേരെയാണ് പൊലീസ് വെടിവെയ്പ്പുണ്ടായത്. സ്റ്റെര്‍ലൈറ്റ് കോപ്പര്‍ യൂണിറ്റിനെതിരെ നടന്നുവരുന്ന ജനകീയ സമരത്തിന്റെ നൂറാംദിവസത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

ഉച്ചയ്ക്ക് 12.50ഓടെയാണ് വെയിവെയ്പ്പുണ്ടായത്. സമരക്കാരെ നേരിടാന്‍ നാലായിരത്തോളം പൊലീസുികാരെയാണ് നിയോഗിച്ചിരുന്നത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.സ്ത്രീകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് സമരക്കാര്‍ക്ക് ഗുരതരമായി പരിക്കേറ്റു.  സ്റ്റെര്‍ലൈറ്റ് കമ്പനി ജീവനക്കാര്‍ താമസിക്കുന്ന പ്രദേശത്ത് സമരം നടത്തിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചിരുന്നു. രണ്ടു പൊലീസ് ജീപ്പുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു. 

സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. 1996 ലാണ് തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മുതല്‍ വിവാദങ്ങളുടെ കേന്ദ്രവുമാണ് സ്ഥാപനം. പ്ലാന്റ് പ്രവര്‍ത്തനം മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്ലാന്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര്‍ സുപ്രീംകോടതിയേയും സമീപിച്ചിരുന്നു. പരിസ്ഥിതി നാശം സ്ഥിരീകരിച്ച കോടതി 100 കോടി രൂപ പിഴയടക്കാനാണ് നിര്‍ദേശിച്ചത്. പക്ഷേ, പ്ലാന്റ് പ്രവര്‍ത്തനം തുടരുകയായിരുന്നു.  

വിപുലീകരണം നടന്നാല്‍ ദക്ഷിണേഷ്യയിലെ രണ്ടാമത്തെ വലിയ കോപ്പര്‍ സംസ്‌കണ പ്ലാന്റായി തൂത്തുക്കുടിയിലേത് മാറും.  പ്രതിവര്‍ഷം 9 ലക്ഷം ടണ്‍ കോപ്പര്‍ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ചൈനയിലുണ്ട്, പക്ഷേ അത് ജനവാസമേഖലയിലല്ല. എന്നാല്‍, പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വികസനവുമായി മുന്നോട്ട് പോകാനാണ് സ്‌റ്റെര്‍ലൈറ്റ് ഇന്‍ട്രസ്ട്രീസിന്റെ തീരുമാനം. ഡിഎംകെ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com