കർണാടക: കഞ്ചാവ് ലഹരിയല്ലെന്നും അതൊരു ഔഷധമാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി സ്വാമി നിത്യാനന്ദ. കഞ്ചാവ് ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ലെന്ന് നിത്യാനന്ദ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു പ്രസംഗത്തിലാണ് നിത്യാനന്ദ ഇപ്രകാരം പറഞ്ഞത്. കഞ്ചാവ് ലഹരിയല്ലെന്നും അവ ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ലെന്നും നിത്യാനന്ദ പ്രസംഗത്തിൽ പറയുന്നു.
പ്രസംഗത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ക്രൈംബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നിത്യാനന്ദ ഹാജരായിട്ടില്ല. കർണാടകത്തിലെ രാമനഗര ജില്ലയിലെ ബിഡാദിയിലുള്ള ആശ്രമത്തിലും ഇയാൾ ഇല്ല എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
നിത്യാനന്ദയുടെ ഈ പ്രസംഗ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കിട്ടത്. ചില മാധ്യമങ്ങൾ അത് വാർത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പൊതുജനങ്ങളിൽ നിന്ന് ക്രൈം ബ്രാഞ്ചിന് പരാതി ലഭിച്ചത്. ഈ പ്രസംഗത്തെക്കുറിച്ച് കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരിക്കുന്നത്.
മദ്യത്തിന് മാത്രമേ നമ്മെ അടിമയാക്കാൻ സാധിക്കൂ എന്നും കഞ്ചാവിന് അടിമപ്പെടില്ല എന്നും നിത്യാനന്ദ പ്രസംഗത്തിൽ പറയുന്നു. കഞ്ചാവ് ഔഷധമാണ്. അതുകൊണ്ടു തന്നെ കഞ്ചാവ് ഉപയോഗിക്കുന്നത് വഴി ശരീരത്തിന് ദോഷമൊന്നും സംഭവിക്കില്ല. താൻ കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അല്ല എന്നും താൻ ഉപയോഗിക്കാറില്ലെന്നും കഞ്ചാവ് എല്ലാവരും ഉപയോഗിക്കണമെന്നല്ല താൻ പറയുന്നതെന്നും നിത്യാനന്ദ പറയുന്നു. കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് അത് ആവശ്യമെങ്കിൽ നിർത്താനും അവകാശമുണ്ട്. ഇതുപയോഗിച്ച് ആരോഗ്യം തകർന്നവരെ കണ്ടിട്ടില്ലെന്നും നിത്യാനന്ദ പ്രസംഗത്തിൽ പറയുന്നു. നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ