കഴിഞ്ഞ നാലുമാസമായി ബിജെപി ഭരണകൂടം തങ്ങളെ അടിച്ചമര്‍ത്താനും അപമാനിക്കാനും ശ്രമിക്കുകയാണെന്ന് ഗുജറാത്ത് മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. 22 വര്‍ഷം പഴക്കമുള്ള ഒരു കേസിന് അറസ്റ്റിലായി 37 ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ജാമ്യത്തിന് വേണ്ടി തങ്ങള്‍ പൊരുതുകയാണെന്ന് ശ്വേത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ നാലുമാസമായി ഭരണകൂടം തങ്ങള്‍ക്ക് നേരെ നടത്തുന്ന പ്രതികാര നടപടികളെക്കുറിച്ചും സഞ്ജീവിന് ജാമ്യം ലഭിക്കാതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ കുറിച്ചും വിവരിക്കുകയാണ് ശ്വേത.
ഗുജറാത്ത് കലാപത്തിന്റെ പ്രധാന സാക്ഷികളില്‍ ഒരാളായ സഞ്ജീവിന് നേരെയുള്ള ഭീഷണികള്‍ അറിഞ്ഞുകൊണ്ടുതന്നെ സര്‍ക്കാര്‍ ജൂണ്‍ ഒന്നിന് സെക്യൂരിറ്റി കവര്‍ എടുത്തുമാറ്റിയെന്ന് ശ്വേത പറയുന്നു. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 23 വര്‍ഷം തങ്ങള്‍ താമസിച്ചുകൊണ്ടിരുന്ന വീട് സര്‍ക്കാര്‍ തകര്‍ത്തുവെന്നും ശ്വേത പറയുന്നു. ബെഡ്‌റൂമും ബാത്ത്‌റൂമും അടുക്കളയും ഉള്‍പ്പെടെ നശിപ്പിച്ചു.
'സ്റ്റേറ്റ്‌മെന്റ്' രേഖപ്പെടുത്താന്‍ വേണ്ടിയാണെന്ന് പറഞ്ഞ് സെപ്റ്റംബര്‍ അഞ്ചിന് രാവിലെ എട്ടിന് വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് സിഐഡികള്‍ താന്‍ ഉറങ്ങിക്കിടന്ന നേരം ബെഡ്‌റൂമിലേക്ക് വരെ ഇടിച്ചുകയറി വന്നു. സഞ്ജീവ് ഉദ്യോഗസ്ഥരെ കാണുകയും അവര്‍ക്കൊപ്പം പോകാന്‍ തയ്യാറെടുക്കുയും ചെയ്യുന്ന സമയത്തായിരുന്നു ഇത്.
സെപ്റ്റംബര്‍ 6ന് സര്‍ക്കാര്‍ സഞ്ജീവിനെ പലന്‍പൂര്‍ കോടതിയില്‍ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാന്റില്‍ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ കേസിന് റിമാന്റില്‍ വയ്‌ക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ആവശ്യം നിരാകരിച്ചു.
പ്രതീക്ഷിച്ചതുപോലെ തന്നെ ഒരു ദിവസം പോലും വൈകാതെ സെപ്റ്റംബര്‍ ഏഴിന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
പത്താംതീയതി വാദം കേട്ട ഹൈക്കോടതി 11ലേക്ക് കേസ് മാറ്റി. റിമാന്റ് നിഷേധിച്ചുകൊണ്ടുള്ള സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാര്‍ അനുകൂല വിധി നേടിയെടുത്തു. പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി അനുവാദം നല്‍കി.
സെപ്റ്റംബര്‍ 18ന് ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ തങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി കേസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി. ഈ സമയത്ത് പത്തുദിവസം കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. സഞ്ജീവ് പൊലീസ് കസ്റ്റഡിയില്‍ നിന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
റിമാന്റ് കാലാവധി അവസാനിച്ചെന്നും ജാമ്യത്തിന് വേണ്ടി ഉചിതമായ കോടതിയെ സമീപിക്കാനും ഒക്ടോബര്‍ നാലിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
ഒക്ടോബര്‍ പത്തിന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയും കോടതി ഒക്ടോബര്‍ 16വരെ സമയം അനുവദിക്കുകയും ചെയ്തു.
കസ്റ്റഡി കാലാവധി അവസാനിച്ച് ഒരുമാസം അടുക്കുമ്പോഴും സഞ്ജീവ് ഇപ്പോഴും ജയിലില്‍ത്തന്നെയാണ്. മുകളില്‍ പറയുന്ന കാര്യങ്ങളില്‍ നിന്ന് ഭരണകൂടം സഞ്ജീവ് ഭട്ടിനെ എത്രമാത്രം ഭയക്കുന്നുവെന്നും അദ്ദേഹത്തെയും കുടുംബത്തേയും ഇല്ലാതാക്കാന്‍ ഏതറ്റം വരെ പോകുമെന്നും മനസ്സിലാക്കാന്‍ സാധിക്കുമെന്നും ശ്വേത പറയുന്നു.
കുറ്റങ്ങള്‍ വിളിച്ചുപറയുന്നവരെ ശിക്ഷിക്കാനും വേദനിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളില്‍ ഒരു ഇന്ത്യാക്കാരിയെന്ന നിലയില്‍ താന്‍ ലജ്ജിക്കുന്നുവെന്നും ശ്വേത പറയുന്നു.
ഇത് വായിച്ചു കഴിയുമ്പോള്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലും എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അവരുടെ രീതിയിലും നിങ്ങളില്‍ ഭൂരിഭാഗത്തിനും സംശയങ്ങള്‍ ഉടലെടുക്കുമെന്നും അവര്‍ പറയുന്നു. ഇതിനെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ഒരുമിക്കേണ്ട സമയമാണെന്നുമംം ശ്വേത ആഹ്വാനം ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ