'അക്ബര്‍ രണ്ടു തവണ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു' ; കേന്ദ്രമന്ത്രിക്കെതിരെ മീ ടൂ വെളിപ്പെടുത്തലുമായി ഒരു വനിതാമാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്

ഡെക്കാണ്‍ ക്രോണിക്കിളിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന തുഷിത പട്ടേലാണ് അക്ബറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്
'അക്ബര്‍ രണ്ടു തവണ കടന്നുപിടിച്ചു, ബലമായി ചുംബിച്ചു' ; കേന്ദ്രമന്ത്രിക്കെതിരെ മീ ടൂ വെളിപ്പെടുത്തലുമായി ഒരു വനിതാമാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി ഒരു വനിതാ മാധ്യമപ്രവര്‍ത്തക കൂടി രംഗത്തെത്തി. ഡെക്കാണ്‍ ക്രോണിക്കിളിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന തുഷിത പട്ടേലാണ് അക്ബറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ജോലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി വിളിച്ചു വരുത്തിയ അക്ബര്‍ തന്നെ രണ്ടുതവണ കടന്നുപിടിച്ച് ചുംബിച്ചതായാണ് തുഷിത പട്ടേല്‍ വെളിപ്പെടുത്തിയത്. 

ടെലഗ്രാഫില്‍ അക്ബറിനോടൊപ്പം ജോലി ചെയ്യുമ്പോഴായിരുന്നു ആദ്യം മോശം അനുഭവം ഉണ്ടായത്. വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി് താന്‍ താമസിക്കുന്ന ഹോട്ടലിലെത്താനായിരുന്നു നിര്‍ദേശിച്ചത്. ഹോട്ടലിലെത്തിയപ്പോള്‍ വെറും അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് അക്ബര്‍ റൂമിന്റെ വാതില്‍ തുറന്ന് തന്റെ മുന്നില്‍ നിന്നു.

താന്‍ ആകെ സ്തബ്ധയായിപ്പോയി. 22 വയസ്സ് മാത്രമായിരുന്നു അന്ന് തനിക്ക് പ്രായം. ഒരു വര്‍ഷത്തിന് ശേഷം താന്‍ ഡെക്കാണ്‍ ക്രോണിക്കിളില്‍ ചേര്‍ന്നു. അന്ന് അക്ബര്‍ അവിടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു. പത്രത്തിന്റെ പേജിനെക്കുറിച്ച് സംസാരിക്കാനായി വിളിച്ചുവരുത്തിയ തന്നെ അക്ബര്‍ കടന്നുപിടിച്ച് ചുംബിച്ചുവെന്ന് തുഷിത പറഞ്ഞു. 

ഇതേത്തുടര്‍ന്ന് അയാളെ അവഗണഇക്കാന്‍ തുടങ്ങി. എന്നാല്‍ മറ്റൊരു സന്ദര്‍ഭത്തില്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് വീണ്ടും അക്ബര്‍ തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിച്ചുവെന്നുമാണ് തുഷിത പട്ടേല്‍ വെളിപ്പെടുത്തിയത്. ഇതോടെ അക്ബറിനെതിരെ ലൈംഗികാരോപണം ഉനന്യിക്കുന്ന പന്ത്രണ്ടാമത്തെ വനിതയായി തുഷിത പട്ടേല്‍. വനിതാ മാധ്യമപ്രവര്‍ത്തക പ്രിയ രമണിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ വിദേശ വനിത ഉള്‍പ്പെടെ 11 പേര്‍ അക്ബറിനെതിരെ മീ ടൂ വെളിപ്പെടുത്തലുമായി രംഗത്തു വരികയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com