ന്യൂഡല്‍ഹി: രാജ്യത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി സുപ്രിം കോടതി വിധി. ദിപാവലിക്കും മറ്റു മതപരമായ ആഘോഷങ്ങളിലും പടക്കങ്ങള്‍ പൊട്ടിക്കുന്നത് രാത്രി എട്ടു മുതല്‍ പത്തുവരെയായി നിജപ്പെടുത്തണമെന്ന് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ രാത്രി പതിനൊന്നേ മുക്കാല്‍ മുതല്‍ പന്ത്രണ്ടേകാല്‍ വരെ പടക്കങ്ങള്‍ ഉപയോഗിക്കാം.
രാജ്യവ്യാപകമായി പടക്കവില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചില്ല. എന്നാല്‍ ഓണ്‍ലൈനിലൂടെയുള്ള പടക്കവില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ ലൈസന്‍സ് ഉള്ള വ്യാപാരികളിലൂടെ വില്‍പ്പന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
മൂന്നും നാലും വയസുള്ള കുട്ടികളായ അര്‍ജുന്‍ ഗോപാല്‍, ആരവ് ഭണ്ഡാരി, സോയ റാവു ഭാസിന്‍ എന്നിവരാണ് പടക്കവില്‍പ്പനയ്‌ക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രിം കോടതിയില്‍ എത്തിയത്. രാജ്യവ്യാപകമായി പടക്കങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.
പടക്കം പൂര്‍ണ്ണമായും നിരോധിക്കുന്നതിനെ വാദത്തിനിടെകേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ശബ്ദ, അന്തരീക്ഷ മലിനീകരണങ്ങള്‍ സൃഷ്ടിക്കുന്ന പടക്കങ്ങള്‍ വില്‍ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേരളത്തിലെ പല വെടിക്കെട്ടുകളെയും, ആരാധനാലയങ്ങളില്‍ നടക്കുന്ന വെടി വഴിപാടുകളുടെയും ഭാവിയെ വിധി ബാധിക്കുമെന്ന് ആശങ്കയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ