ന്യൂഡല്‍ഹി: എബിവിപി പ്രവര്‍ത്തകര്‍ ആക്രമണമഴിച്ചുവിട്ടതിനെ തുടര്‍ന്ന് ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച രാവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ അക്രമിച്ച് കടക്കുകയും ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളോട് മോശമായി പെരുമാറുകയുമായിരുന്നു.
സയന്‍സ് സ്‌കൂളിലെ എല്ലാ കൗണ്‍സിലര്‍ സീറ്റുകളും എബിവിപി വിരുദ്ധ ഇടത് മുന്നണി വിജയച്ച റിസള്‍ട്ട് അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് എബിവിപി ആക്രമണം അഴിച്ചുവിട്ടത്.
നാളെ വെളിപ്പിന് 4മണിവരെയാണ് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ഒരുവിഭാഗം അതിക്രമിച്ചു കടക്കുകയും സീല് ചെയ്ത ബാലറ്റ് പെട്ടികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാല്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചിരിക്കുയാണ്- ജെഎന്‍യു തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഇടത് സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് എബിവിപി ആരോപിച്ചു. എതങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികളില്ലാതെ തെരഞ്ഞെടുപ്പ് കമ്മിറ്റി ബാലറ്റ് പെട്ടികള്‍ പൊട്ടിച്ചുവെന്ന് എബിവിപി ആരോപിക്കുന്നു. മൂന്നുതവണ അറിയിപ്പ് നല്‍കിയിട്ടും എബിവിപിയുടെ ഭാഗത്ത് നിന്നും ആരും വന്നില്ലെന്നും അതുകൊണ്ടാണ് വോട്ടെണ്ണല്‍ ആരംഭച്ചത് എന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി നല്‍കുന്ന വിശദീകരണം.
നാല് മണിയോടെ ഇന്‍ര്‍നാഷണല്‍ സ്റ്റഡീസ് കെട്ടിടത്തിന്റെ ജനാലകള്‍ തകര്‍ത്ത് എബിവിപി ആക്രമണമഴിച്ചുവിടുകയായിരുന്നുവെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിക്കുന്നു.
വെള്ളിയാഴ്ചയാണ് ജെഎന്‍യുവില്‍ തെരഞ്ഞെടുപ്പ് നടന്നത്. 67.8ശതമാനമാണ് പോള്‍ ചെയ്തത്. കഴിഞ്ഞ ആറ് വര്‍ഷത്തനുള്ളിലെ ഏറ്റവും വലിയ പോളിങ് ശതമാനമാണ് ഇത്. എബിവിപിക്ക് എതിരെ ഇടത് സംഘടനകള്‍ സഖ്യമായാണ് മത്സരിക്കുന്നത്. എഐഎസ്എ,എസ്എഫ്‌ഐ,ഡിഎസ്എഫ് എന്നീ സംഘടനകളും കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച എഐഎസ്എഫുമാണ് സഖ്യത്തിലുള്ളത്. ഇവര്‍ക്ക് പുറമേ എന്‍എസ്‌യുഐ, ബാപ്‌സ(ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍)എന്നിവരും മത്സര രംഗത്തുണ്ട്. ഇടത് സംഘടനകളുടെ ശക്തികേന്ദ്രമായ ജെഎന്‍യുവില്‍ കഴിഞ്ഞ തവണ എബിവിപി സാന്നിധ്യമറിയിച്ചിരുന്നെങ്കിലും ഇടത് മുന്നണി ശക്തമായ വിജയം നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ