വീണ്ടും ദുരഭിമാന ആക്രമണം,അനുനയത്തിന് എന്നുപറഞ്ഞു വിളിച്ചുവരുത്തി ഭാര്യാപിതാവ് വെട്ടി; നവദമ്പതികള്‍ ഗുരുതരാവസ്ഥയില്‍

വീണ്ടും ദുരഭിമാന ആക്രമണം,അനുനയത്തിന് എന്നുപറഞ്ഞു വിളിച്ചുവരുത്തി ഭാര്യാപിതാവ് വെട്ടി; നവദമ്പതികള്‍ ഗുരുതരാവസ്ഥയില്‍

കുടുംബത്തിന്റെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്ത നവദമ്പതികളെ ഭാര്യാ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു

ഹൈദരാബാദ്: മിശ്രവിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വച്ച് താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പെണ്‍കുട്ടിയുടെ കുടുംബം വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മറ്റൊരു ദുരഭിമാന ആക്രമണം.കുടുംബത്തിന്റെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്ത നവദമ്പതികളെ ഭാര്യാ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു.  ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഹൈദരാബാദ് എസ് ആര്‍ നഗറില്‍ ബുധനാഴ്ച്ചയാണ്  സംഭവം.ഇരുപത്തൊന്നുകാരനായ സന്ദീപിന്റെയും മാധവിയുടെയും വിവാഹം ഒരാഴ്ച്ച മുമ്പാണ് കഴിഞ്ഞത്. മാധവിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെയായിരുന്നു വിവാഹം. അനുനയ ചര്‍ച്ചയ്‌ക്കെന്ന വ്യാജേന മകളെയും മരുമകനെയും വിളിച്ചുവരുത്തിയശേഷം മാധവിയുടെ അച്ഛന്‍ മനോഹര്‍ ആചാര്യ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം മനോഹര്‍ ആചാര്യ ഇരുവരേയും കാണാന്‍ എസ് ആര്‍ നഗറിലെത്തി.സന്ദീപിന്റെ ബൈക്ക് പാര്‍ക്ക് ചെയ്തതിന് തൊട്ടടുത്ത് തന്നെ മനോഹറും ബൈക്ക് പാര്‍ക്ക് ചെയ്തു. ബൈക്ക് പാര്‍ക്ക് ചെയ്തയുടന്‍ തന്നെ ഇയാള്‍ കൈയിലിരുന്ന ബാഗില്‍ ഒളിപ്പിച്ചിരുന്ന വടിവാള്‍ ഉപയോഗിച്ച് സ്വന്തം മകളെയും മരുമകനെയും വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരുകയാണ്. 
 
ബൈക്കിലിരുന്ന സന്ദീപിനെയാണ് മനോഹര്‍ ആദ്യം വെട്ടി പരിക്കേല്‍പ്പിച്ചത്. വെട്ട് കൊണ്ടയുടന്‍ സന്ദീപ് നിലത്ത് വീണു. തുടര്‍ന്ന് മനോഹര്‍ മാധവിയെയും വെട്ടുകയായിരുന്നു.  ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ മാധവിയുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ മനോഹര്‍ ആചാര്യയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. 
 
അഞ്ച് വര്‍ഷത്തോളമായി മാധവിയും സന്ദീപും അടുപ്പത്തിലാണ്. ഹൈദരാബാദിലെ പഠനക്കാലത്താണ്  ഇരുവരും പ്രണയത്തിലാകുന്നത്. സന്ദീപിനെ വിവാഹം കഴിക്കണമെന്ന് മാധവി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉയര്‍ന്ന ജാതിക്കാരായ കുടുംബം അതിന് സമ്മതം നല്‍കിയില്ല. തുടര്‍ന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ച ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com