മുംബൈ: രണ്ട് ലക്ഷത്തോളം രൂപ ചിലവാക്കി രണ്ടേക്കർ പാടത്ത് കൃഷി ചെയ്ത വഴുതനങ്ങ വിളവെടുത്തപ്പോൾ കിട്ടിയ തുച്ഛമായ വിലയിൽ മനംനൊന്ത് കർഷകൻ കൃഷി വെട്ടിനശിപ്പിച്ചു. കിലോയ്ക്ക് 20പൈസ നിരക്കിൽ 65,000രൂപ മാത്രമാണ് ഇയാൾക്ക് ലഭിച്ചത്. ഇതോടെ നിരാശനായ ഇയാൾ അടുത്ത വിളവെടുപ്പിനായി നട്ട വഴുതനചെടികൾ വെട്ടിനശിപ്പിക്കുകയായിരുന്നു.
അഹമ്മദ് നഗർ ജില്ലയിലെ സാകുരി ഗ്രാമത്തിൽ നിന്നുളള രാജേന്ദ്ര ബെവകെ എന്ന കർഷകനാണ് പച്ചക്കറി കൃഷി നശിപ്പിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലെ സൂറത്തിലുമുള്ള മൊത്തവ്യാപാരികളും അടുക്കൽ വിള വിൽക്കാൻ ശ്രമിച്ചപ്പോഴാണ് കിലോയ്ക്ക് വെറും 20പൈസ മാത്രം വില ലഭിച്ചത്. കൃഷിക്കായി വാങ്ങിയ വളത്തിന്റെയും കീടനാശിനികളുടെയും വില പോലും ലഭിച്ചില്ലെന്നും കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ ആവാത്ത അവസ്ഥയാണെന്നും കർഷകൻ പറയുന്നു. കടത്തിന് മുകളിൽ കടമായി മാറിയ അവസ്ഥയാണ് തന്റെതെന്നാണ് ഇയാളുടെ വാക്കുകൾ.
നാല് മാസമായി ഇത് തന്നെയാണ് സ്ഥിതിയെന്നും കൃഷി തുടർന്നാൽ ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാകുമെന്നും രാജേന്ദ്ര പറയുന്നു. മഹാരാഷ്ട്രയിലെ മറ്റൊരു കർഷകൻ ഏഴര ക്വിന്റൽ ഉള്ളി വിറ്റു കിട്ടിയ നിസ്സാരതുക പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ