ഇന്ത്യയിൽ എട്ടിൽ ഒരാൾ മരിക്കുന്നത് മലിയവായു ശ്വസിക്കുന്നത് മൂലമെന്നുള്ള പഠനറിപ്പോർട്ട് പുറത്ത്. പുകവലിയേക്കാൾ ഗുരുതര പ്രശ്നങ്ങളാണ് വായുമലിനീകരണം മൂലമുണ്ടാകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വായു മലിനീകരണവുമായി ബന്ധപ്പെട്ട് മരണം, രോഗബാധ, ആയുർ ദൈർഘ്യം കുറയുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നു.
ലാൻസെറ്റ് പ്ലാനെറ്ററി ഹെൽത്ത് ജേർണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ച് വന്നത്. വായു മലിനീകരണം മൂലം ചെറു പ്രായത്തിൽ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോളതലത്തിൽ 26 ശതമാനമാണെങ്കിൽ ഇന്ത്യയിൽ അത് 18 ശതമാനമാണ്. 2017ൽ ഇന്ത്യയിൽ 70വയസിനു താഴെ മരിച്ച 12.4 ലക്ഷം പേരിൽ പകുതിയോളം മരണവും വായു മലിനീകരണം മൂലമാണ്.
വായുമലിനീകരണ തോത് അൽപ്പം കുറയുകയാണെങ്കിൽ ഇന്ത്യയിലെ ആയുർദൈർഘ്യം നിലവിലുള്ളതിനേക്കാൾ 1.7വർഷം കൂടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വായു മലിനീകരണത്തിൽ മുന്നിട്ടു നിൽക്കുന്നത്.
കാർഡിയോ വാസ്കുലാർ രോഗങ്ങൾക്കും പ്രമേഹത്തിനും മലിനവായു ശ്വസിക്കുന്നത് വഴിവെക്കുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹെൽത്ത് മെട്രിക് ആൻറ് ഇവാലുവേഷൻ ഡയറക്ടർ പ്രഫസർ ക്രിസ്റ്റഫർ മുറെ പറഞ്ഞു. ഡബ്ല്യുഎച്ച്ഒയുടെ കണക്ക് പ്രകാരം വായു മലിനീകരണം ഏറ്റവും മോശമായ 15 സിറ്റികളിൽ 14ഉം ഇന്ത്യയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ