മുംബൈ: ആറുദിവസം മാത്രം പ്രായമുള്ള മകനെ 1.20 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റിൽ. 35കാരിയായ അഖില യൂസഫ് ഷെയ്ക്ക് ആണ് അറസ്റ്റിലായത്. അഖിലയടക്കം ആറ് സ്ത്രീകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു എന്‍ജിഒയുമായി ബന്ധപ്പെട്ട് കുട്ടിക്കടത്ത് നടത്തുന്ന സംഘങ്ങളെ അറസ്റ്റ് ചെയ്തപ്പോഴാണ് അഖില അടക്കമുള്ളവർ പിടിയിലായത്. മുംബൈയിലെ ബൊറീവ്‌ലിയില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടുവേലക്കാരിയായി ജോലിചെയ്യുന്ന അഖില സാമ്പത്തിക ബാധ്യത മൂലമാണ് കുട്ടിയെ വിൽക്കാൻ തീരുമാനിച്ചത്. തെലുങ്കാനയിലെ കുട്ടികളില്ലാത്ത ഒരു കുടുംബത്തിനാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. 5000 രൂപ മുന്‍കൂറായി നൽകിയാണ് ഇരുവരും തമ്മിൽ കരാറായത്. കുട്ടിയെ വാങ്ങുമ്പോൾ കൈമാറാനിരുന്ന 1.20 ലക്ഷം രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മൂന്നുമക്കളാണ് അഖിലയ്ക്ക്. ഭർത്താവ് ഓട്ടോ ഡ്രൈവറാണ്. ആണ്‍കുട്ടിയെ കൂടാതെ ഇവര്‍ക്ക് മറ്റ് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. മദ്യപാനിയായ ഭർത്താവ് സാമ്പത്തികപരമായി പിന്തുണയ്ക്കാത്തത് അഖിലയ്ക്ക് വലിയ ബാധ്യതയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ