ലണ്ടൻ: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി. മല്ല്യയെ മടക്കി അയക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച ബ്രിട്ടീഷ് കോടതി വിവാദ വ്യവസായിയെ രാജ്യത്തിന് കൈമാറാൻ ഉത്തരവിട്ടു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയുടേതാണ് ഉത്തരവ്. മല്യയ്ക്ക് അപ്പീൽ നൽകാൻ 14 ദിവസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്.
വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടവിൽ വീഴ്ചവരുത്തിയ മല്യ 2016 മാര്‍ച്ചിലാണ് ബ്രിട്ടനിലേക്ക് കടന്നത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ബ്രിട്ടനെ അറിയിച്ചത്. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്രഅന്വേഷണ ഏജന്‍സിയും നിര്‍ദേശിച്ചിരുന്നു. വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ സന്നദ്ധനാണെന്ന് മല്യ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കോടതി ഉത്തരവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ