മധ്യപ്രദേശ്: 121 എംഎല്‍എമാരുടെ പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍

121 എംഎല്‍എമാര്‍ ഒപ്പിട്ട  പട്ടിക കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണര്‍ക്ക് കൈമാറി
മധ്യപ്രദേശ്: 121 എംഎല്‍എമാരുടെ പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനില്‍


ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ കണ്ടു. 121 എംഎല്‍എമാര്‍ ഒപ്പിട്ട  പട്ടികയും കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്പിയും എസ്പിയും നേരത്തെ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയിരുന്നു. 

ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നു പറഞ്ഞ ചൗഹാന്‍, ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞിരുന്നു.

രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും.  സച്ചിന്‍ പൈലറ്റിന്റെയും അശോക് ഗെലോട്ടിന്റെയും പേരുകളാണ്  മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. അശോക് ഗെലോട്ടിനാണ് കുടുതല്‍ പരിഗണന. 

ഛത്തീസ്ഗഡില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാല്‍ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോണ്‍ഗ്രസിനുള്ള വെല്ലുവിളി. അതേസമയം, മിസോറമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനല്‍ ഫ്രണ്ട് അംഗങ്ങള്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടു. എംഎന്‍എഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. തെലങ്കാനയില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ അധികാരത്തിലെത്തുമെന്നാണു സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com