ചെന്നൈ: മദ്രാസ് ഐഐടിയിൽ ജനമത വിശ്വാസികളായ വിദ്യാർത്ഥികൾക്കായി പ്രത്യേക കാന്റീൻ സൗകര്യം ഒരുക്കിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ജൈനമത വിശ്വാസികളായ വിദ്യാർത്ഥികളുടെ പ്രത്യേക ആവശ്യ പ്രകാരമാണ് പോസ്റ്ററുകൾ പതിച്ച് കാന്റീൻ രണ്ടായി തിരിച്ചതെന്നും എതിർപ്പിനെ തുടർന്ന് പിൻവലിച്ചുവെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
എല്ലാ വിദ്യാർത്ഥികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഹിമാലയ കാന്റീൻ ബുധനാഴ്ചയാണ് അധികൃതർ രണ്ടായി തിരിച്ചത്. മത്സ്യ-മാംസാദികൾ കഴിക്കുന്നവർക്കും പച്ചക്കറി മാത്രം കഴിക്കുന്നവർക്കുമായി കാന്റീൻ വേർതിരിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിരുന്നത്. പുതിയ നിബന്ധന കർശനമായി പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷവും സമാനമായ നീക്കം ഐഐടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഐഐടിയെ കാവിവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. വിനായക ചതുർത്ഥി ദിവസം പ്രത്യേക പൂജകൾക്കായി വിദ്യാർത്ഥികളെ ക്ഷണിച്ച് അധികൃതർ നേരത്തെ ഇ-മെയിലുകൾ അയച്ചതും ഇപ്പോൾ വിവാദമായിട്ടുണ്ട്. ആയുധ പൂജാ ദിവസം ക്യാമ്പസ് പരിസരത്ത് ഹിന്ദു ദേവതകളുടെ രൂപങ്ങൾ സ്ഥാപിച്ചിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്ന് കോളെജ് അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ