സ്ത്രീകളെ യുദ്ധരംഗത്തിറക്കാം, പക്ഷേ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയെന്ന് പറയരുത്; സ്ത്രീകള്‍ നയിക്കുന്നത് അംഗീകരിക്കാന്‍ ജവാന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരസേനാ മേധാവി

സ്ത്രീകളെ യുദ്ധമുഖത്തിറക്കിയാല്‍ ജവാന്‍മാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരസേനേ മേധാവി ബിപിന്‍ റാവത്ത്
സ്ത്രീകളെ യുദ്ധരംഗത്തിറക്കാം, പക്ഷേ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയെന്ന് പറയരുത്; സ്ത്രീകള്‍ നയിക്കുന്നത് അംഗീകരിക്കാന്‍ ജവാന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരസേനാ മേധാവി

ന്യൂഡല്‍ഹി: സ്ത്രീകളെ യുദ്ധമുഖത്തിറക്കിയാല്‍ ജവാന്‍മാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് കരസേനേ മേധാവി ബിപിന്‍ റാവത്ത്. സൈന്യത്തില്‍ സ്ത്രീ വിവേചനമില്ലെന്നും യുദ്ധരംഗത്തിറങ്ങാന്‍ സ്ത്രീകള്‍ താത്പര്യം പ്രകടിപ്പിക്കാറില്ലെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അബിമുഖത്തില്‍ പറഞ്ഞു. 

സൈന്യത്തില്‍ പുരുഷന് നല്‍കുന്ന അതേ പ്രാധാന്യം സ്ത്രീകള്‍ക്കു നല്‍കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ യുദ്ധരംഗത്ത് ഇറങ്ങാന്‍ സ്ത്രീകള്‍ക്ക് യാതൊരു താത്പര്യവും ഉണ്ടാകില്ല. കുട്ടികളുടെ കാര്യമാണ് പ്രധാനമായും അവര്‍ക്ക്  അസൗകര്യം ഉണ്ടാക്കുക. വസ്ത്രം മാറുന്ന അവസരത്തില്‍ ജവാന്‍മാര്‍ ഒളിഞ്ഞു നോക്കിയെന്ന് പരാതി പറയരുത്-റാവത്ത് പറയന്നു. 

സൈന്യത്തിലെ മിക്ക ജവാന്‍മാരും ഗ്രാമത്തില്‍ നിന്നും ഉള്ളവരായിരിക്കില്ല. അതുകൊണ്ട് തന്നെ ഒരു വനിതാ ഉദ്യോഗസ്ഥ തങ്ങളെ നയിക്കുന്നത് അവര്‍ താത്പര്യപ്പെട്ടുവെന്നും വരില്ല. ഇതു കൊണ്ടെന്നും പ്രശ്‌നങ്ങള്‍ തീരില്ല. സ്ത്രീകള്‍ക്ക് പ്രസവാവധി നല്‍കേണ്ടി വരും.ഒരു കമാന്‍ഡിങ് ഓഫീസറായിരിക്കുന്ന വ്യക്തിക്ക് ഒരിക്കലും ആറ് മാസക്കാലം ലീവ് നല്‍കാന്‍ കഴിയില്ല. ലീവ് നിഷേധിച്ചാല്‍ അതും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും- ബിപിന്‍ റാവത്ത് പറയുന്നു.

നമ്മുടെ സൈന്യത്തില്‍ മിടുക്കരായ വനിതാ എഞ്ചിനിയര്‍മാരുണ്ട്. അവര്‍ മൈനിങ്ങും ഡിമൈനിങ്ങും ചെയ്യുന്നു. വ്യോമസേനയില്‍ അവരാണ് ആയുധകാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അവരെ യുദ്ധത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതില്‍ നിരവധി തടസ്സങ്ങള്‍ ഉണ്ട്. കശ്മീര്‍ പോലെയുളള പ്രശ്‌നങ്ങള്‍ നിരവധിയുളള സ്ഥലങ്ങളില്‍ ആണ് ഇപ്പോള്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നത്. തീവ്രവാദികളെ പലപ്പോഴും നേരിടേണ്ടി വരും. വെടിവെപ്പുകളെയും സ്‌ഫോടനങ്ങളെയും നേരിടേണ്ടി വരും. കമ്പനി കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടാം, കമാന്‍ഡിങ് ഓഫീസര്‍മാര്‍ കൊല്ലപ്പെടാം. വനിതകളായ കമാന്‍ഡിങ് ഓഫിസര്‍മാര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്താല്‍ ഒന്നോ രണ്ട് വയസ് മാത്രം പ്രായമുള്ള കുട്ടികള്‍ അവര്‍ക്കുണ്ടെങ്കില്‍ അത് കുടുംബത്തെ ഗുരുതരമായി  ബാധിക്കും. 

ഏഴോ എട്ടോ വര്‍ഷത്തെ സര്‍വീസിന് ശേഷമായിരിക്കും അവര്‍ വീരമൃത്യു വരിക്കുന്നത്. കുഞ്ഞുങ്ങള്‍ ഉളള അമ്മമാര്‍ അപകടത്തില്‍ കൊല്ലപ്പെടുന്നില്ലേ എന്ന് നിങ്ങള്‍ തിരിച്ചു ചോദിച്ചേക്കാം. എന്നാല്‍ ഏറ്റുമുട്ടലില്‍ ഒരു വനിതാ ഉദ്യോഗസ്ഥ കൊല്ലപ്പെട്ട് അവരുടെ മൃതദേഹം പൊതിഞ്ഞുകൊണ്ടുവരുന്ന കാഴ്ച കാണാന്‍ ഈ രാജ്യം ആഗ്രഹിക്കുന്നില്ല. ഡല്‍ഹിയിലോ ചണ്ഡീഗഡിലോ ഒക്കെ സ്ത്രീകളെ നിയോഗിക്കേണ്ടി വന്നാല്‍ കുടുംബമായിരിക്കും കുഞ്ഞുങ്ങളെ നോക്കേണ്ടി വരിക. ഇതെല്ലാം പരിഗണിക്കേണ്ടിയിരിക്കും.യുദ്ധരംഗത്തൊന്നും സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേക മുറികളോ സജീകരണങ്ങളോ നല്‍കാന്‍ കഴിയില്ല. വസ്ത്രം മാറുമ്പോള്‍ ചിലര്‍ ഒഴിഞ്ഞു നോക്കുന്നു എന്ന പരാതിയൊക്കെ പറയാന്‍ തുടങ്ങിയാല്‍ അതിന് വേറെ സജീകരണങ്ങള്‍ വരെ ഒരുക്കേണ്ടി വരുമെന്നും ബിപിന്‍ റാവത്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com