ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച തന്തൂര്‍ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട സുശീല്‍ ശര്‍മ്മയെ ഉടന്‍ മോചിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, സംഗീത ധിന്‍ഗ്ര സേഗല്‍ എന്നിവരടങ്ങിയെ ബെഞ്ചിന്റേതാണ് വിധി. 1995 ജൂലായ് രണ്ടിനാണ് ഡല്‍ഹിയെ നടുക്കിയ തന്തൂരി കൊലപാതകം അരങ്ങേറിയത്.
യൂത്ത് കോണ്‍ഗ്രസ് മുന്‍നേതാവായ സുശീല്‍ ശര്‍മ്മ ഭാര്യ നൈന സാഹ്നിയെ കൊലപ്പെടുത്തി, മൃതദേഹം പല കഷണങ്ങളാക്കി മുറിച്ച് തന്തൂരി അടുപ്പില്‍ നിക്ഷേപിച്ചു എന്നാണ് കേസ്. കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സുശീല്‍ ശര്‍മ്മ കഴിഞ്ഞ 29 കൊല്ലമായി ജയിലിലാണ്. പ്രതിയെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നതില്‍ കഴിഞ്ഞ ദിവസം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രതിയെ ഇപ്പോഴും ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ വിരുദ്ധമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
1995 ജൂലായ് രണ്ടിനാണ് തന്തൂര്‍ കേസ് എന്നറിയപ്പെട്ട സംഭവമുണ്ടായത്. ഭാര്യ നൈനയെ സുശീല്‍ ശര്‍മ തന്റെ റിവോള്‍വര്‍കൊണ്ട് വെടിവെച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ഹോട്ടലിലെ അടുപ്പിലിട്ടു. ഭാര്യയിലുള്ള വിശ്വാസക്കുറവായിരുന്നു കൊലപാതകത്തിന് കാരണം.
കേസില്‍ 2003ല്‍ സെഷന്‍സ് കോടതി സുശീല്‍ ശര്‍മ്മയ്ക്ക് വധശിക്ഷയാണ് വിധിച്ചത്. 2007ല്‍ ഹൈക്കോടതി ശിക്ഷ ശരിവെക്കുകയും ചെയ്തു. എന്നാല്‍, സുപ്രീംകോടതി് ജീവപര്യന്തമാക്കി ശിക്ഷ കുറയ്ക്കുകയായിരുന്നു. സുശീല്‍ശര്‍മ്മ മൃതദേഹം കഷണങ്ങളാക്കി മുറിച്ചു എന്ന പ്രോസിക്യൂഷന്‍ വാദത്തിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി വധശിക്ഷ ഉളവ് ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ