ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഴുവന്‍ പ്രതികളെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ട പശ്ചാത്തലത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
ആരും കൊല്ലപ്പെട്ടിട്ടില്ല, ഹരണ്‍ പാണ്ഡ്യ, തുല്‍സി റാം പ്രജാപതി,ജസ്റ്റിസ് ലോയ, പ്രകാശ് തൊംബ്രെ, ശ്രീകാന്ത് കണ്ടാല്‍ക്കര്‍, കൗസര്‍ബി, സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് അവര്‍ വെറുതെ മരിച്ചു പോയതാണെന്നാണ് രാഹുലിന്റെ വിമര്‍ശനം.
സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്നലെയാണ് വിധി വന്നത്. പ്രതികളായ 22 പേരെയും വെറുതെ വിട്ടിരുന്നു. മുബൈയിലെ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി. മൂന്ന് അ്‌ന്വേഷണങ്ങള്‍ നടത്തിയിട്ടും തെളിവുകള്‍ ശേഖരിക്കാനായില്ലെന്ന് കോടതി. മൊഴി വീണ്ടും രേഖപ്പെടുത്തണമെന്ന സാക്ഷിയുടെ ആവശ്യവും കോടതി തളളി. കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് ആയില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്‍ അമിത്ഷാ അടക്കം പതിനാറ് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
സൊഹ്‌റാബുദ്ദീനേയും ഭാര്യ കൗസര്‍ബിയേയും 2005 നവംബറിലാണ് ഭീകരരെന്ന് ആരോപിച്ച് ഗാന്ധിനഗറിന് സമീപം ഗുജറാത്ത് പൊലീസ് സംഘം വധിക്കുന്നത്. ഇവരുടെ െ്രെഡവറായിരുന്ന തുള്‍സീറാം പ്രജാപതിയേയും പിന്നീട് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. രണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമാണെന്നാണ് പിന്നീട് കണ്ടെത്തിയിരുന്നു.
ഗുജറാത്തിലെയും രാജസ്ഥാനിലെയും ആന്ധ്ര പ്രദേശിലെയും 21 പൊലീസ് ഉദ്യോഗസ്ഥരും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയുമാണു പ്രതികളായിരുന്നത്. ഗൂഢാലോചന, കൊലപാതകം ഉള്‍പ്പെടെയുളള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുളളത്. 2017 നവംബറില്‍ വിചാരണ ആരംഭിച്ച കേസില്‍ ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 92 പേര്‍ കൂറുമാറിയിരുന്നു. ഗുജറാത്ത് സി.ഐ.ഡി. അന്വേഷിച്ചിരുന്ന കേസ് 2012ലാണ് സി.ബി.ഐ. ഏറ്റെടുത്തത്. ഗുജറാത്തില്‍ സ്വതന്ത്രമായ വിചാരണ നടക്കില്ലെന്ന് സി.ബി.ഐ. ചൂണ്ടിക്കാണിച്ചതിനെത്തുടര്‍ന്ന് സുപ്രീംകോടതി കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
നരേന്ദ്രമോഡിയെ കൊലപ്പെടുത്താനെത്തിയ ഭീകരരെന്ന് ആരോപിച്ചായിരുന്നു സൊഹ്‌റാബുദ്ദീനെ കൊലപ്പെടുത്തിയത്. പ്രജാപതിയെ കസ്റ്റഡിയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കവെ കൊലപ്പെടുത്തിയെന്നായിരുന്നു വാദം. എന്നാല്‍ മൂവരെയും മഹാരാഷ്ട്രയിലേക്കുളള യാത്രക്കിടയില്‍ തട്ടികൊണ്ടുപോകുകയും വെടിവെച്ചു കൊല്ലുകയുമായിരുന്നെന്ന് പിന്നീട് കണ്ടെത്തി.
ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷായും ഏതാനും ഐഎഎസുകാരുംമായിരുന്നു കേസിലെ പ്രതികള്‍. അമിത്ഷാ അടക്കം പതിനാറ് പേരെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. അന്നത്തെ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കഠാരിയ, ഗുജറാത്ത് പൊലീസ് മുന്‍മേധാവി പി.സി.പാണ്ഡെ, മുന്‍ ഡിഐജി ഡി.ജി.വന്‍സാരെ എന്നിവരെയും അമിത് ഷായ്‌ക്കൊപ്പം വിട്ടയച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ