അഫ്‌റസൂലിനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ല; ജയിലില്‍ നിന്ന് ശംഭുലാലിന്റെ വീഡിയോ

ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍ പറയുന്ന വീഡിയോ പുറത്ത്
അഫ്‌റസൂലിനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ല; ജയിലില്‍ നിന്ന് ശംഭുലാലിന്റെ വീഡിയോ

ജയ്പൂര്‍: ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഖാനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് ജയിലില്‍ കഴിയുന്ന പ്രതി ശംഭുലാല്‍ പറയുന്ന വീഡിയോ പുറത്ത് .ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ നിയമവിരുദ്ധമായി സ്വയം എടുത്ത വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയില്‍ മുസ്ലിം വിദ്വേഷത്തെ കുറിച്ചാണ് ഇയാള്‍ കൂടുതലായി സംസാരിക്കുന്നത്. തന്റെ ജീവന് ജയിലില്‍ ഭീഷണിയുണ്ടെന്നും ശംഭുലാല്‍ ചൂണ്ടിക്കാട്ടുന്നു. 

അധികൃതര്‍ വളരെ സുരക്ഷിതമായ ജയിലിലാണ് തന്നെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം വസുദേവ് ബ്രാഹ്മണ്‍ എന്ന ഒരു തടവുകാരന്‍ വന്ന് ഇസ്ലാമിനെ വിമര്‍ശിക്കുകയും തന്നോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, തനിക്ക് ഇതില്‍ സംശയമുണ്ട്. അയാള്‍ ബ്രാഹ്മണനല്ലെന്ന് പിന്നീട് താന്‍ തിരിച്ചറിഞ്ഞു. അയാള്‍ ജിഹാദിയാണെന്ന് കരുതുന്നതെന്നും തന്നെ അവര്‍ കൊലപ്പെടുത്തുമെന്നും വിഡിയോയിലുണ്ട്. 

ജയിലിനുള്ളില്‍വെച്ച് ഷൂട്ട് ചെയ്ത വിഡിയോയില്‍ അഫ്‌റസൂല്‍ ഖാനെ കൊലപ്പെടുത്തിയതില്‍ കുറ്റബോധമില്ലെന്ന് ഇയാള്‍ ആവര്‍ത്തിക്കുന്നു. മൊബൈലില്‍ ചിത്രീകരിച്ച വിഡിയോയാണ് പുറത്തിറങ്ങിയത്. ഇതിനായി നേരത്തെ തയാറാക്കിയ കുറിപ്പ് നോക്കിയാണ് ശംഭുലാല്‍ സംസാരിക്കുന്നത്. സംസാരിക്കുമ്പോള്‍ ചെവിയില്‍ ഇയര്‍ഫോണും ഘടിപ്പിച്ചിട്ടുണ്ട്. 

അതേസമയം, വിഡിയോ ചിത്രീകരിച്ചെന്ന പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. മറ്റൊരാളുടെ ഫോണ്‍ ഉപയോഗിച്ചാവും ശംഭുലാല്‍ വിഡിയോ ചിത്രീകരിച്ചത്. എന്നാല്‍, അയാളുടെ ജീവന് ഭീഷണിയുണ്ടെന്ന വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ഇതര സംസ്ഥാന തൊഴിലാളിയായ അഫ്‌റസുല്‍ ഖാനെ മഴുകൊണ്ട് വെട്ടി തീയിട്ടു കൊന്നത്. പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതംമാറ്റാന്‍ അഫ്രസുല്‍ ശ്രമിച്ചുവെന്നായിരുന്നു ക്രൂരമായ കൊലപാതകത്തിയതിന് കാരണമായി പ്രതി ശംഭുലാല്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com