കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് മോദി; അവരുടെ നേട്ടം ശിലാസ്ഥാപനങ്ങളില്‍ മാത്രം

ദാരിദ്ര്യമില്ലാതാക്കാന്‍ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ വിവിധ പദ്ധതികളിലൂടെ ബിജെപി സര്‍ക്കാര്‍ അതു നടപ്പാക്കുകയാണ് ചെയ്യുന്നത്
കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് മോദി; അവരുടെ നേട്ടം ശിലാസ്ഥാപനങ്ങളില്‍ മാത്രം

പച്പദ്ര: പദ്ധതികള്‍ക്കായി ശിലാസ്ഥാപനം നടത്തുക മാത്രം ചെയ്യുന്ന കോണ്‍ഗ്രസുകാര്‍ പാവങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ ബാര്‍മര്‍ ഓയില്‍ റിഫൈനറി പ്രോജക്ടിന്റെ ഉദ്ഘാടന ചടങ്ങിലാണ് മോദി  ഇത് പറഞ്ഞത്. ബാര്‍മര്‍ ഓയില്‍ റിഫൈനറിയുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 

രാജ്യത്തെ എല്ലാ പദ്ധതികള്‍ക്കും ശിലാസ്ഥാപനം നടത്തി അവയുടെ മേല്‍ അവകാശവാദമുന്നയിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. കുറച്ചുകാലത്തേക്ക് ജനപിന്തുണയ്ക്കായി റെയില്‍വെ ലൈനുകളും മറ്റും പ്രഖ്യാപിക്കും. എന്നാല്‍ ഒന്നുപോലും വെളിച്ചം കാണില്ല. ഇത്തരം ചെയ്തികളിലൂടെ കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും മോദി ആരോപിച്ചു.

2014 ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ സൈനികര്‍ക്കായി 500 കോടി രൂപ ഇടക്കാല ബജറ്റില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ നേട്ടം അടിച്ചെടുക്കുകയായിരുന്നു ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടിരുന്നത്. ബാര്‍മര്‍ റിഫൈനറി കടലാസിലെങ്കിലുമുണ്ട്. പക്ഷേ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ അതില്‍ പോലുമില്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കാന്‍തന്നെ ഒന്നര വര്‍ഷമാണ് വേണ്ടിവന്നത്. ഇതു നടപ്പാക്കുന്നതിനുതന്നെ 12,000 കോടി രൂപയാണ് ചെലവ്. ആ സ്ഥാനത്താണ് 500 കോടി രൂപ പ്രഖ്യാപിച്ചതെന്ന് മോദി പറഞ്ഞു. 

ദാരിദ്ര്യമില്ലാതാക്കാന്‍ 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. എന്നാല്‍ വിവിധ പദ്ധതികളിലൂടെ ബിജെപി സര്‍ക്കാര്‍ അതു നടപ്പാക്കുകയാണ് ചെയ്യുന്നത്. വൈദ്യുതിയില്ലാത്ത നാലു കോടി വീടുകളില്‍ വൈദ്യുതിയെത്തിച്ചും പാവപ്പെട്ട സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ അനുവദിച്ചും ദാരിദ്ര്യത്തെ ഇല്ലാതാക്കുകയാണെന്നും മോദി അവകാശപ്പെട്ടു. 

റിഫൈനറിയുടെ ഉദ്ഘാടന വേദിയിലും കോണ്‍ഗ്രസും ബിജെപിയും അവകാശവാദമുന്നയിച്ചു രംഗത്തെത്തി. 2013 സെപ്റ്റംബറില്‍ സോണിയാ ഗാന്ധിയാണ് പദ്ധതിക്കു തറക്കല്ലിട്ടത്. എന്നാല്‍ മോദി വീണ്ടും തറക്കല്ലിടുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടപ്പാക്കിയ രാഷ്ട്രീയ നാടകം മാത്രമായിരുന്നു കോണ്‍ഗ്രസിന്റേതെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയും പറഞ്ഞു. ശിലാസ്ഥാപന സമയത്ത് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നില്ലെന്നും അവര്‍ ആരോപിച്ചു. ഈ മാസം 29ന് ആള്‍വാര്‍, അജ്‌മേര്‍ ലോക്‌സഭാ സീറ്റുകളിലേക്കും രാജസ്ഥാനിലെ മണ്ടല്‍ഗര്‍ നിയമസഭ മണ്ഡലത്തിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതിനു മുന്നോടിയായാണ് റിഫൈനറി പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ചതെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com