കര്‍ണാടകയില്‍ കര്‍ഷക ബന്ദ്; നാട്ടിലേക്ക് വരാനാകാതെ മലയാളികള്‍

റിപബ്ലിക് ദിനവും ആഴ്ചയവസാനവും തുടര്‍ച്ചയായി അവധിയായതിനാല്‍ നാട്ടിലേക്കു വരാനൊരുങ്ങിയ മലയാളികളെ ബന്ദ് സാരമായി ബാധിച്ചു.
കര്‍ണാടകയില്‍ കര്‍ഷക ബന്ദ്; നാട്ടിലേക്ക് വരാനാകാതെ മലയാളികള്‍

ബെംഗളൂരു: മഹാദയി നദി തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കര്‍ഷക സംഘടനകളുടെ ബന്ദ്. ബന്ദില്‍ വലഞ്ഞത് കര്‍ണാടകയില്‍ താമസിക്കുന്ന മലയാളികളാണ്. റിപബ്ലിക് ദിനവും ആഴ്ചയവസാനവും തുടര്‍ച്ചയായി അവധിയായതിനാല്‍ നാട്ടിലേക്കു വരാനൊരുങ്ങിയ മലയാളികളെ ബന്ദ് സാരമായി ബാധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി.

മെട്രോ സര്‍വീസുകളെ ബന്ദ് ബാധിച്ചിട്ടില്ലെങ്കിലും ടെക് കമ്പനികളായ വിപ്രോയും ഇന്‍ഫോസിസും ജീവനക്കാര്‍ക്ക് അവധി നല്‍കി. സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. തെക്കന്‍ ജില്ലകളായ മാണ്ഡ്യയിലെയും ബെംഗളുരുവിലെയും സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചു. എന്നാല്‍ വടക്കന്‍ ജില്ലകളായ ഗുല്‍ബര്‍ഗയില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ന് രണ്ടരയ്ക്കു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മൈസുരുവില്‍ പരിവര്‍ത്തന യാത്രയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നുണ്ട്. സമ്മേളനത്തെയും ബന്ദ് ബാധിക്കുമെന്നാണു വിവരം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്ന ഫെബ്രുവരി നാലിനു ബെംഗളുരുവിലും കര്‍ഷക സംഘടനകള്‍ ബന്ദ് നടത്തുന്നുണ്ട്.

പശ്ചിമഘട്ട മലനിരകളില്‍നിന്ന് ഉദ്ഭവിക്കുന്ന മഹാദയി നദി, കര്‍ണാടകയുടെ ബെളഗാവി ജില്ലയിലെ ഖാനാപുര്‍ താലൂക്കിലുള്ള ഭീംഗഡ് വന്യജീവി സങ്കേതത്തിലൂടെ, പടിഞ്ഞാറേക്കൊഴുകി ഗോവയില്‍ പ്രവേശിക്കും. ഗോവയുടെ വടക്കന്‍ മേഖലയിലെ സട്ടാരി താലൂക്കിലൂടെയാണു സംസ്ഥാനത്തേക്കു പ്രവേശിക്കുന്നത്. പനജി വഴി അറബിക്കടലിലേക്കാണു നദി പതിക്കുന്നത്.

എണ്‍പതുകളിലാണ് ഇരു സംസ്ഥാനങ്ങളും മഹാദയി വിഷയത്തില്‍ തര്‍ക്കം ആരംഭിച്ചത്. നദിയിലെ വെള്ളം മലപ്രഭ ജലസംഭരണിയിലേക്കു കൊണ്ടുവരാന്‍ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കാനുള്ള കര്‍ണാടകത്തിന്റെ നീക്കമാണു തര്‍ക്കമായത്. ഇതുവഴി കൃഷ്ണ നദിയിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിലൂടെ ജലദൗര്‍ലഭ്യം നേരിടുന്ന ബാഗല്‍കോട്ട്, ഗാഡാഗ്, ധാര്‍വാഡ്, ബെളഗാവി ജില്ലകളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണു സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.

കോടതി ഇടപെടലും മറ്റു സമ്മര്‍ദങ്ങളുടെയും ഫലമായി 2010 നവംബര്‍ 16ന് മഹാദയി ജല തര്‍ക്ക പരിഹാര െ്രെടബ്യൂണല്‍ രൂപീകരിച്ചു. നദിയില്‍ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കുന്നതു സുപ്രീംകോടതി സ്‌റ്റേ ചെയ്തു. നദിയുടെ സ്വാഭാവിക നീരൊഴുക്കിനെ ആശ്രയിച്ചാണു ഗോവ കഴിയുന്നതെന്നാണു സംസ്ഥാനത്തിന്റെ വാദം. ഇതുമാറിയാല്‍ മേഖലയുടെ ആവാസവ്യവസ്ഥയെ ബാധിക്കും. കൂടാതെ, കര്‍ണാടകയില്‍നിന്നു ലഭിക്കുന്ന ജലത്തിന്റെ അളവും തര്‍ക്കവിഷയമായുണ്ട്. 111 കിലോമീറ്ററാണു നദിയുടെ നീളം. ഇതില്‍ 76 കിലോമീറ്ററും ഗോവയിലൂടെയാണ് ഒഴുകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com