ന്യൂഡല്‍ഹി:ഓറഞ്ച് പാസ്‌പോര്‍ട്ട് നല്‍കാനുളള വിവാദനീക്കത്തില്‍ നിന്നും വിദേശകാര്യമന്ത്രാലയം പിന്മാറി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. പുതിയ നീക്കത്തിന് എതിരെ വ്യാപക പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ് പാസ്‌പോര്‍ട്ട് നിറംമാറ്റം യാഥാര്‍ത്ഥ്യമാക്കുന്നത് രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നതായിരുന്നു മുഖ്യ ആക്ഷേപം. പാസ്‌പോര്‍ട്ടില്‍ വ്യക്തിയുടെ മേല്‍വിലാസം രേഖപ്പെടുത്തിയിരുന്ന അവസാനപേജ് എടുത്തുകളയാനുളള നീക്കവും ഉപേക്ഷിച്ചു. ഇതോടെ നിലവിലെ രീതി വീണ്ടും തുടരും.
മൗലിക അവകാശങ്ങളുടെ ലംഘനമാണ് പുതിയ പരിഷ്‌ക്കരണമെന്നും പൗരന്മാരെ സാമൂഹ്യസാമ്പത്തിക സ്ഥിതി വച്ചുള്ള വേര്‍തിരിക്കലിനാണ് ഇതു വഴിയൊരുക്കുക എന്നുമായിരുന്നു മറ്റൊരു വിമര്‍ശനം.ഇതെല്ലാം കണക്കിലെടുത്താണ് നടപടി.
എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ.സി.ആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവ നീലനിറത്തിലുമാക്കി പരിഷ്‌ക്കരിക്കാനാണ് വിദേശകാര്യമന്ത്രാലയം ആലോചിച്ചിരുന്നത്. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നതായിരുന്നു മറ്റൊരു വിവാദ തീരുമാനം. പിതാവിന്റെയും മാതാവിന്റെയും ജീവിത പങ്കാളിയുടെയും പേരുകളും വിലാസവും ഇതുവരെ രേഖപ്പെടുത്തിയിരുന്നത് ഈ പേജിലാണ്. പാസ്‌പോര്‍ട്ട് നമ്പറും ഇഷ്യു ചെയ്ത തീയതിയും സ്ഥലവും ഈ പേജില്‍ രേഖപ്പെടുത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ