ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ദേശീയ ജനാധിപത്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി. എന്‍ഡിഎയുമായി സഖ്യത്തിന് തയാറെങ്കില്‍ ജഗൻ മോഹൻ റെഡ്ഡിയെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാകാൻ സഹായിക്കാമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ പറഞ്ഞു. 2019ലെ ലേകസഭാ തെരഞ്ഞെടുപ്പിന് ശേഷം ആന്ധ്ര മുഖ്യമന്ത്രിയാകാൻ ജഗനെ സഹായിക്കാമെന്നാണ് വാഗ്ദാനം.
ആന്ധ്രാപ്രദേശിന്റെ പ്രത്യേക പദവി ആവശ്യം എന്‍ഡിഎ സര്‍ക്കാര്‍ പരിഗണിക്കും. ആവശ്യമെങ്കില്‍ പുതിയ സഖ്യം രൂപീകരിക്കുന്നതിനായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ, വൈഎസ്ആര്‍ കോണ്‍ഗ്രസുമായി കൂടിക്കാഴ്ചക്ക് തയ്യാറാണെന്നും അതാവലെ പറഞ്ഞു. ബിജെപിക്കും, തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമൊപ്പം തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപിയും തന്റെ പാര്‍ട്ടിയും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയിലേക്ക് ചേക്കേറാൻ ജഗന്‍മോഹന്‍ റെഡ്ഡി ചര്‍ച്ചകള്‍ നടത്തുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നു. അതേ സമയം ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്‍ഡിഎ വിട്ടത് തെറ്റായിപ്പോയെന്നും രാംദാസ് അതാവലെ പറഞ്ഞു. എന്‍ഡിഎയില്‍ തുടര്‍ന്നിരുന്നെങ്കില്‍ നായിഡുവിന്റെ ആവശ്യം പ്രധാനമന്ത്രി പരിഗണിക്കുമായിരുന്നു. എന്‍ഡിഎയിലേക്ക് തിരികെ വരുന്നതിനെപ്പറ്റി നായിഡു പുനരാലോചന നടത്തണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ