ന്യൂഡൽഹി: മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ 100 രൂപ നോട്ട് ലഭിക്കുന്ന തരത്തിൽ എടിഎമ്മുകളിൽ മാറ്റം വരുത്തുന്നതിന് ചെലവ് 100 കോടി രൂപ. എടിഎം ഓപ്പറേറ്റർമാരുടെ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് രണ്ടരലക്ഷത്തിനടുത്ത് എടിഎമ്മുകളാണുള്ളത്. വലിപ്പവും നിറവും വ്യത്യാസമുള്ള പുതിയ കറൻസി യന്ത്രത്തിൽ ഉൾപ്പെടുത്തണമെങ്കിൽ 100 കോടി രൂപ ചെലവു വരുന്ന സാങ്കേതിക-യന്ത്ര മാറ്റങ്ങൾ വേണ്ടിവരുമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.
നാളുകൾക്കു മുന്‍പ് പുറത്തിറക്കിയ 200 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കാനുള്ള നടപടികൾ അടുത്തിടെയാണ് പൂർത്തിയായത്. പുതിയ 100 രൂപ നോട്ട് പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വയലറ്റ് (ലാവൻഡർ) നിറത്തിലുള്ള നോട്ടിന്റെ പിൻവശത്തു ഗുജറാത്തിലെ സരസ്വതി നദിയുടെ തീരത്തുള്ള റാണി കീ വാവ് എന്ന സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇപ്പോഴുള്ള 100 രൂപ നോട്ടിനെ അപേക്ഷിച്ചു ചെറുതായിരിക്കും പുതിയ 100 രൂപ നോട്ടുകൾ. പുതിയ നോട്ടുകൾ പുറത്തിറങ്ങിയാലും പഴയ നോട്ടുകൾ ഉപയോഗിക്കാൻ കഴിയുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പുതിയ നോട്ടിന്റെ മധ്യഭാഗത്തായാണ് മാഹാത്മാഗാന്ധിയുടെ ചിത്രം. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പ്, ദേവനാഗിരി ലിപിയിലുള്ള എഴുത്ത്, അശോക സ്തംഭചിഹ്നം, കാഴ്ച പരിമിതിയുള്ളവർക്കു വേണ്ടിയുള്ള ബ്ലീഡ് ലൈനുകൾ തുടങ്ങിയവ പുതിയ നോട്ടിന്റെ മുൻവശത്തുണ്ടാകും. സ്വച്ഛ് ഭാരത് ചിഹ്നം, നോട്ട് പ്രിന്റ് ചെയ്ത വർഷം തുടങ്ങിയവയാണ് പിൻവശത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ