ന്യൂഡല്‍ഹി: ലഷ്കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ അബ്ദുൽ റഹ്മാന് അല്‍ ദാക്കിലിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജമ്മു കാശ്മീർ മേഖലയില്‍ സംഘടനയുടെ ഡിവിഷണല്‍ കമാന്‍ഡര്‍ പദവിയിലേക്കെത്തിയ അബ്ദുൽ റഹ്മാൻ അൽ ദാക്കിലിനെ പ്രത്യേകമായി തിരഞ്ഞെടുക്കപ്പെട്ട ആഗോള ഭീകരരുടെ പട്ടികയിലാണ് അമേരിക്ക ഉള്‍പ്പെടുത്തിയത്.
1997 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ജമ്മു കാശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഭീകരനാണ് അബ്ദുൽ റഹ്മാന്. 2004-ല്‍ ഇയാളെ ബ്രീട്ടീഷ് സൈന്യം ഇറാക്കില്‍ നിന്ന് പിടികൂടി. പിന്നീട് യുഎസിനു കൈമാറി. 2014-ല്‍ പാക്കിസ്ഥാനു കൈമാറുന്നതുവരെ ഇയാള്‍ അമേരിക്കയുടെ കസ്റ്റഡിയിലായിരുന്നു. പാക്കിസ്ഥാനില്‍ മോചിതനായ അബ്ദുൽ റഹ്മാന് 2016ൽ ജമ്മു കാശ്മീരില്‍ ലഷ്കറിന്റെ ഡിവിഷണല്‍ കമാന്‍ഡറായി മടങ്ങിയെത്തുകയായിരുന്നു. മാസങ്ങൾക്ക് മുന്‍പ് അബ്ദുൽ റഹ്മാനെ ലഷ്കർ ഇ ത്വയ്ബയുടെ മുതിർന്ന കമാൻഡറായി തിരഞ്ഞെടുത്തിരുന്നു. അബ്ദുൽ റഹ്മാൻ അൽ ദാക്കിലിന്റെ അമേരിക്കയിലെ വ്യക്തികളുമായുള്ള സാമ്പത്തികമടക്കമുള്ള എല്ലാ ഇടപാടുകൾക്കും കർശന നിരോധവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ