ന്യൂഡൽഹി : സുപ്രീംകോടതിയുടെ അഞ്ചംഗ കൊളീജിയം ഇന്ന് വീണ്ടും യോഗം ചേരും. കൊളീജിയം ശുപാർശ ചെയ്ത ജസ്റ്റിസ് കെ എം ജോസഫിന്റെ പേര് കേന്ദ്രസർക്കാർ മടക്കി അയച്ച സാഹചര്യത്തിലാണ് കൊളീജിയം യോഗം ചേരുന്നത്. ഉച്ചകഴിഞ്ഞ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലാണ് യോഗം.
ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്റെ പേര് കൊളീജിയം വീണ്ടും ശുപാർശ ചെയ്തേക്കും. ശുപാർശ മെറിറ്റ് അടിസ്ഥാനമാക്കിയാണെന്നാകും കൊളീജിയം അഭിപ്രായപ്പെടുകയെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ, ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ബി ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കൊളീജിയത്തിലുള്ളത്.
ചീഫ് ജസ്റ്റിസ് ഒഴികെ മറ്റ് നാലു ജഡ്ജിമാരും കെ എം ജോസഫിനെ വീണ്ടും ശുപാർശ ചെയ്യണമെന്ന നിലപാടുകാരാണ്. കേന്ദ്ര സർക്കാർ നിലപാടിനെതിരെ ചീഫ് ജസ്റ്റിസിന് കത്തെഴുതി പ്രതിഷേധം പരസ്യമാക്കിയവരുമാണ് ഇവർ. ജനുവരി 10 നാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയുടെയും കെ എം ജോസഫിന്‍റെയും നിയമനം കൊളീജിയം കേന്ദ്ര സര്‍ക്കാരിന് അയച്ചു കൊടുത്തത്. എന്നാല്‍ ഇന്ദു മല്‍ഹോത്രയുടെ നിയമനം അംഗീകരിച്ച കേന്ദ്രം കെ എം ജോസഫിന്‍റെ നിയമന ശുപാര്‍ശ തള്ളുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ