ന്യൂഡല്‍ഹി: സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗത്തെതന്നെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്നില്ലെന്ന് സുപ്രിം കോടതിയുടെ നിരീക്ഷണം. കര്‍ണാടകയില്‍ ബിജെപി അംഗം കെജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിന് എതിരായ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.
കെജി ബൊപ്പയ്യയുടെ അധ്യക്ഷതയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് - ജനതാ ദള്‍ എസ് സഖ്യത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. എന്നാല്‍ വിശ്വാസവോട്ട് കെജി ബൊപ്പയ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നത് അനുവദിക്കാനാവില്ല. മുമ്പ് പക്ഷപാതപരമായി പെരുമാറിയതിന് സുപ്രിം കോടതിയില്‍നിന്നു തന്നെ വിമര്‍ശനമേറ്റുവാങ്ങിയ ആളാണ് ബൊപ്പയ്യയെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ബൊപ്പയ്യയ്ക്കു കീഴില്‍ വിശ്വാസ വോട്ടെടുപ്പു നടക്കുന്നത് പ്രശ്‌നം തന്നെയുണ്ടാക്കുമെന്ന് സിബല്‍ പറഞ്ഞു.
സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി നിയമിക്കുക എന്നത് ആഗോളതലത്തില്‍ തന്നെ പിന്തുടരുന്ന കീഴ് വഴക്കമാണെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ വിവേചന അധികാരങ്ങള്‍ക്കു പരിധിയുണ്ടെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയതാണെന്നും സിബല്‍ വാദിച്ചു.
മുതിര്‍ന്ന അംഗത്തെ തന്നെ പ്രോടെം സ്പീക്കറായി നിയമിക്കണമെന്നില്ലെന്ന് സിബലിന്റെ വാദത്തിനു മറുപടിയായി ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. ഇതിന് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവുമെന്ന്, ശിശ്‌റാം ഒല ഉള്‍പ്പെടെയുള്ളവരുടെ നിയമനം ഓര്‍മിപ്പിച്ച് അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന അംഗമല്ലെന്നു മാത്രമല്ല, കളങ്കിതമായ ചരിത്രമുള്ള വ്യക്തി കൂടിയാണ് കെജി ബൊപ്പയ്യയെന്ന് കപില്‍ സിബല്‍ പറഞ്ഞു. കോടതി ഇക്കാര്യം പരിഗണിക്കണം. മുതിര്‍ന്ന അംഗമെന്നു വച്ചാല്‍ പ്രായമല്ല, സഭാംഗമായിരുന്ന കാലയളവാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭേഷ്‌ക സിങവി ചൂണ്ടിക്കാട്ടി. ഇതിനോട് കോടതി യോജിച്ചു.
മുമ്പ് ഉപജാപത്തിലൂടെ യെദ്യൂരപ്പയ്ക്കു ഭൂരിപക്ഷമുണ്ടാക്കാന്‍ കൂട്ടുനിന്നയാളാണ് ബൊപ്പയ്യയെന്ന് സിബലും അഭിഷേക് സിങ്വിയും വാദിച്ചു. അന്നു സുപ്രിം കോടതി ബൊപ്പയ്യയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്ന്, പഴയ വിധിന്യായം ഉദ്ധരിച്ചുകൊണ്ട് സിബല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ