എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളി; തുറന്നു സമ്മതിച്ച് അമിത് ഷാ 

ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് തുറന്നു സമ്മതിച്ച്  ബിജെപി ദേശീയ അധ്യക്ഷന്‍
എസ്പി-ബിഎസ്പി സഖ്യം വെല്ലുവിളി; തുറന്നു സമ്മതിച്ച് അമിത് ഷാ 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് തുറന്നു സമ്മതിച്ച്  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍, അമേഠിയും റായി ബറേലിയും അടക്കമുള്ളയിടങ്ങളില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ ബിജെപ്പിക്കാകുമെന്നും അമിത് ഷാ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ബിജെപിക്ക് ആഗ്രഹമില്ല. എന്‍ഡിഎയില്‍നിന്ന് അവരെ പുറത്താക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല. എല്ലാം അവരുടെ ഇഷ്ടം. അവര്‍ പുറത്തുപോകുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയുമായിരിക്കും ഏറ്റുമുട്ടുന്നത്. ഏത് സാഹചര്യത്തെയും സ്വാഗതം ചെയ്യുന്നെന്നും അമിത് ഷാ പറഞ്ഞു.

2019 തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ എന്‍ഡിഎയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയാണ്. ഓരോ സംസ്ഥാനങ്ങളില്‍ ശക്തിയുള്ള പാര്‍ട്ടികളെ ഒന്നിപ്പിച്ചാണ് സഖ്യമുണ്ടാക്കുന്നത്. എന്നാല്‍, അവര്‍ ഒന്നിച്ചു നിന്നാലും എന്‍ഡിഎയെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട 80 സീറ്റുകളില്‍ കൂടി ഇത്തവണ ബിജെപി വിജയിക്കും. പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നും അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ നടന്ന രണ്ട് ലോകസഭ ഉപതെരഞ്ഞെടുപ്പിലും എസ്പിയും ബിഎസ്പിയും ഒരുമിച്ചപ്പോള്‍ ബിജെപിക്ക് കനത്ത പരാജയമായിരുന്നു ഫലം. മുഖ്യമന്ത്രി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളാണ് മായാവതിയും അഖിലേഷ് യാദവും ഒരുമിച്ചപ്പോള്‍ ബിജെപിക്ക് നഷ്ടമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com