ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്; തപാല്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് മോദിയോട് പിണറായി വിജയന്‍

തപാല്‍ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു
ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്; തപാല്‍ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് മോദിയോട് പിണറായി വിജയന്‍

തിരുവനന്തപുരം: തപാല്‍ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. മെയ് 22ന് ആരംഭിച്ച പണിമുടക്ക് തപാല്‍ സര്‍വീസിനെ നിശ്ചലമാക്കിയിരിക്കുകയാണ്. സമരം കാരണം പോസ്റ്റല്‍ സേവിങ്‌സ് ബാങ്ക് ഇടപാടുകളും പൂര്‍ണമായി മുടങ്ങി. തൊഴില്‍ അപേക്ഷകള്‍, സ്‌കൂള്‍  കോളേജ് അഡ്മിഷന്‍ അപേക്ഷകള്‍ തുടങ്ങി മിക്കവാറും ആവശ്യങ്ങള്‍ക്ക് ഇപ്പോഴും ജനങ്ങള്‍ പോസ്റ്റല്‍ സര്‍വീസിനെയാണ് ആശ്രയിക്കുന്നത്. സമരം തുടങ്ങിയത് മുതല്‍ പോസ്റ്റല്‍ വിതരണം സ്തംഭിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ, റൂറല്‍ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി തുടങ്ങിയ പ്രധാന പദ്ധതികളുടെ നടത്തിപ്പിനെയും സമരം ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

തങ്ങളുടെ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരത്തിന്റെ സംഘാടകര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഗ്രാമീണ തപാല്‍ മേഖലയില്‍ (ജി.ഡി.എസ്) ജോലിയെടുക്കുന്ന ജീവനക്കാരുടെ സേവന വേതന പരിഷ്‌ക്കരണം ആവശ്യപ്പെട്ടാണ് സമരം.

പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ 5,500 തപാല്‍ ഓഫിസുകളും 35 റെയില്‍വെ മെയില്‍ സര്‍വിസ് (ആര്‍.എം.എസ്) ഓഫിസുകളും അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ട്‌സ് ഓഫിസുകളും അടഞ്ഞുകിടക്കുകയാണ്. മെയില്‍ ബാഗുകള്‍ വിവിധ ഓഫിസുകളില്‍ കെട്ടികിടക്കുകയാണ്. സ്പീഡ് പോസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തനരഹിതമാണ്. മത്സര പരീക്ഷകളുടെയും സ്‌കൂള്‍, കോളജ് പ്രവേശനത്തോടനുബന്ധിച്ച തപാല്‍ സേവനവും തടസപ്പെട്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com