ചെന്നൈ: പറന്നുയരുന്നതിനിടെ എയർഇന്ത്യ എക്സ്പ്രസ് വിമാനം മതിലിൽ ഇടിച്ചു. തമിഴ്നാട്ടിലെ തൃശിനാപ്പള്ളി വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. തൃശിനാപ്പള്ളിയിൽ നിന്നും ദുബൈയിലേക്കുള്ള ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 136 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് അപകടമുണ്ടായത്. വിമാനത്തിന്റെ പിൻ ചക്രങ്ങളാണ് മതിലിൽ ഇടിച്ചത്. ഇടിയില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നതിനൊപ്പം വിമാനത്താവളത്തിലെ ആന്റിനയും മറ്റ് ഉപകരണങ്ങളും തകര്‍ന്നു. രണ്ട് ചക്രങ്ങൾക്ക് തകരാർ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും മുംബൈയിൽ നിന്നും എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ഇവരെ ദുബൈയിലെത്തിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ഡയറക്ടർ ജനറൽ ഒാഫ് സിവിൽ ഏവിഷേൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം കഴിയുന്നതുവരെ ജോലിയിൽ നിന്ന് പൈലറ്റിനെയും കോ പൈലറ്റിനെയും മാറ്റി നിർത്തുമെന്നും ഡി.ജി.സി.എ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ