ന്യൂഡൽഹി: ഏഴ് മാസം പ്രായമായകുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിലാണ് സംഭവം. കുട്ടിയുടെ ജനനം മുതലാണ് കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്നും കുട്ടി ജീവിച്ചിരുന്നാൽ തങ്ങൾക്ക് ഭാഗ്യക്കേടാകുമെന്നുള്ള അന്ധവിശ്വാസവുമാണ് കൊലപാതകത്തിന് കാരണം. ഓഗസ്റ്റ് 20നാണ് കൊലപാതകം നടന്നതെന്നും സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ആദിബയെന്ന 27കാരിയെ അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ ആദിബ കുറ്റം സമ്മതിച്ചെന്നും കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം വെള്ളം നിറച്ച ബക്കറ്റിൽ മുക്കുകയും ചെയ്തെന്ന് മൊഴിയിൽ പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഏഴ് മാസം പ്രായമായ കുട്ടിയെ മരിച്ച നിലയിൽ മാതാപിതാക്കൾ കൊണ്ടു വന്നിട്ടുണ്ടെന്ന് ഡൽഹിയിലെ മൂൽചന്ദ് ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. കുട്ടി ബക്കറ്റിൽ നിറച്ചുവച്ചിരുന്ന വെള്ളത്തിൽ വീണെന്നാണ് മാതാപിതാക്കൾ പൊലീസിനെയും ധരിപ്പിച്ചിരുന്നത്. എന്നാൽ സൂക്ഷ്മ പരിശോധനയിൽ കുട്ടിയുടെ കഴുത്തിന്‍റെ ഭാഗത്ത് കൈകൊണ്ട് അമർത്തിയതിന്‍റെ പാടുകൾ കണ്ടു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയയ്ക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ആദിബ കുറ്റം സമ്മതിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ