ശ്രീനഗർ: ജമ്മു കശ്മീരിൽ മകന്റെ മരണവാർത്തയറിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സൈനികനെ തീവ്രവാദികൾ കൊലപ്പെടുത്തി. ലാൻസ് നായിക് മുക്താര്‍ അഹമ്മദ് മാലിക് ആണു ക്രൂരമായി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽപ്പെട്ട് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ചിരുന്നു.
കുൽഗാം ജില്ലയിലെ ചുറത്തിലെ വീട്ടിൽ മകന്റെ അന്ത്യകർമങ്ങൾക്കൊരുങ്ങവെ ഇരച്ചെത്തിയ തീവ്രവാദികൾ മാലിക്കിനെ അന്വേഷിച്ചു. വീടിന്റെ ഒന്നാം നിലയിൽ മാലിക്കിനെ കണ്ട തീവ്രവാദികൾ താഴ് വരയിലെ സൈനിക വിന്യാസം സംബന്ധിച്ചു വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് മാലിക് വിസമ്മതിച്ചു.
നിങ്ങൾക്കു വേണമെങ്കിൽ വെടിവയ്ക്കാം, പക്ഷേ ചോദ്യങ്ങൾ ചോദിക്കരുത് എന്ന് മാലിക് പറഞ്ഞതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോടു പറഞ്ഞു. ഇതേതുടർന്ന് തീവ്രവാദികൾ മാലിക്കിനെ ക്ലോസ് റേഞ്ചിൽ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. മാലിക്കിന്റെ മരണം ഉറപ്പിച്ചശേഷം തീവ്രവാദികൾ മടങ്ങി. ടെറിറ്റോറിയൽ ആർമിയുടെ 162 ബറ്റാലിയനിൽ അംഗമാണ് മാലിക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ