ലഖ്നൗവിൽ രാജ്നാഥ് സിംഗിന് പോരാട്ടം കടുപ്പം ; ആധ്യാത്മിക ഗുരുവും ബോളിവുഡ് നടന്റെ ഭാര്യയും പ്രധാന എതിരാളികൾ
ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് ഇത്തവണ പോരാട്ടം കടുപ്പം. ആധ്യാത്മിക ഗുരുവും മുൻകാല ബോളിവുഡ് നടന്റെ ഭാര്യയുമാണ് പ്രധാന എതിരാളികൾ. ആധ്യാത്മിക ഗുരു ആചാര്യ പ്രമോദ് കൃഷ്ണത്തെയാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. പ്രതിപക്ഷ മുന്നണിയായ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി നടനും ബിജെപി മുൻ എംപിയുമായ ശത്രുഘ്നൻ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മത്സരിക്കും.
സംഭലില്‍ ആശ്രമം നടത്തുന്ന പ്രമോദ് കൃഷ്ണം, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. അന്ന് അദ്ദേഹം അഞ്ചാം സ്ഥാനത്താണ് എത്തിയത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യന്‍ മുജാഹിദ്ദീനുമായി താരതമ്യം ചെയ്യുകയും കടുത്ത അസഹിഷ്ണുതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയും ചെയ്ത പ്രമോദ് കൃഷ്ണം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
സമാജ് വാദി പാര്‍ട്ടി- ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് പൂനം സിന്‍ഹ മത്സരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പൂനം സിന്‍ഹ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രവിദാസ് മെഹ്‌റോത്രയാണ് പൂനം സിന്‍ഹയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. 1991 മുതല്‍ ബിജെപി വിജയിക്കുന്ന മണ്ഡലമാണ് ലഖ്നൗ. 2009 വരെ വാജ്‌പേയിയാണ് മണ്ഡലത്തില്‍നിന്ന് വിജയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ