കര്‍ക്കറെ രക്തസാക്ഷി തന്നെ, അദ്ദേഹത്തിന് ഞങ്ങളുടെ സല്യൂട്ട്; ഐപിഎസ് അസോസിയേഷനെ പിന്തുണച്ച് ഐഎഎസ് കൂട്ടായ്മ 

ഹേമന്ത് കര്‍ക്കറെ രക്തസാക്ഷിയാണെന്നും അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായും ഐഎഎസ് അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു
കര്‍ക്കറെ രക്തസാക്ഷി തന്നെ, അദ്ദേഹത്തിന് ഞങ്ങളുടെ സല്യൂട്ട്; ഐപിഎസ് അസോസിയേഷനെ പിന്തുണച്ച് ഐഎഎസ് കൂട്ടായ്മ 

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെയെ മാലേഗാവ് സ്‌ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ അപമാനിച്ച സംഭവത്തില്‍ ഐപിഎസ് അസോസിയേഷനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍. ഹേമന്ത് കര്‍ക്കറെ രക്തസാക്ഷിയാണെന്നും അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നതായും ഐഎഎസ് അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹേമന്ത് കര്‍ക്കറെയെ സാധ്വി പ്രജ്ഞാ സിങ് താക്കൂര്‍ അപമാനിച്ച സംഭവത്തെ ഐപിഎസ് അസോസിയേഷന്‍ ഇന്നലെ അപലപിച്ചിരുന്നു.വീരമൃത്യുവരിച്ച എല്ലാ രക്തസാക്ഷികളും ആദരിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഐപിഎസ് അസോസിയേഷന്‍ ട്വിറ്ററിലുടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹേമന്ത് കര്‍ക്കറെ രക്തസാക്ഷി തന്നെയാണ് എന്ന് ഉറപ്പിച്ച് ഐഎഎസ് അസോസിയേഷന്‍ നിലപാട് വ്യക്തമാക്കിയത്. 

ഹേമന്ത് കര്‍ക്കറെയുടെ മരണം തന്റെ ശാപം മൂലമാണെന്ന സാധ്വി പ്രജ്ഞാ സിങ് താക്കൂറിന്റെ വാക്കുകളാണ് വിവാദമായത്. തീവ്രവാദത്തിന് എതിരെ പോരാടുമ്പോഴാണ് അശോക് ചക്ര നല്‍കി രാജ്യം ആദരിച്ച ഹേമന്ത് കര്‍ക്കറെ ജീവന്‍ ത്യജിച്ചത് എന്നതായിരുന്നു സ്വാധിക്കുളള ഐപിഎസ് അസോസിയേഷന്റെ മറുപടി.

'മാലേഗാവ് സ്‌ഫോടന കേസില്‍ തെളിവില്ലെങ്കില്‍ തന്നെ വിട്ടയക്കാന്‍ ഞാന്‍ ഹേമന്ത് കര്‍ക്കറെയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഉണ്ടാക്കും, വിടില്ലെന്നായിരുന്നു കര്‍ക്കറെയുടെ നിലപാട്. നീ നശിച്ചുപോവട്ടെ എന്നു ഞാന്‍ അന്നു ശപിച്ചതാണ്' ഇതായിരുന്നു കര്‍ക്കറെയെ കുറിച്ചുളള പ്രജ്ഞാ സിങിന്റെ വിവാദപരാമര്‍ശം. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുചോദിച്ച് പ്രജ്ഞാ സിങ് തടിത്തപ്പിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com