ലഖ്‌നൗ : ബിഎസ്പി അധ്യക്ഷ മായാവതിക്ക് ഉപദേശം നല്‍കിയ ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ജയപ്രദക്കെതിരെ കേസെടുത്തു. സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ നടത്തിയ പരാമര്‍ശത്തിലാണ് കേസെടുത്തത്. രാംപൂരില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു ജയപ്രദയുടെ പരാമര്‍ശം.
'എന്നെക്കുറിച്ചുള്ള കമന്റുകൾ പരിഗണിക്കുമ്പോൾ, അസംഖാനൊപ്പം വരുമ്പോള്‍ ബിഎസ്പി അധ്യക്ഷ മായാവതിക്ക് ഊഹിക്കാനാകും, അദ്ദേഹത്തിന്റെ എക്‌സ് റേ കണ്ണുകള്‍കൊണ്ടുള്ള നോട്ടം' എന്നായിരുന്നു ജയപ്രദയുടെ പരാമര്‍ശം.
മാതൃകാപെരുമാറ്റ ചട്ടം ലംഘിച്ച് വ്യക്തിപരമായ പരാമര്‍ശം നടത്തി എന്നാരോപിച്ച് ഐപിസി 171-ജി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
നേരത്തെ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദക്കെതിരായ പരാമര്‍ശത്തില്‍ എസ്പി സ്ഥാനാര്‍ത്ഥിയായ അസം ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 72 മണിക്കൂര്‍ പ്രചാരണ വിലക്കാണ് അസംഖാന് ശിക്ഷ വിധിച്ചത്. ജയപ്രദയുടേത് കാക്കി അടിവസ്ത്രമാണെന്ന പരാമര്‍ശത്തിലാണ് കമ്മീഷന്‍ നടപടി എടുത്തത്.
സമാജ് വാദി പാര്‍ട്ടി നേതാവായിരുന്ന ജയപ്രദ പാര്‍ട്ടിയില്‍ നിന്നും തെറ്റിപ്പിരിഞ്ഞാണ് ബിജെപിയിലെത്തിയത്. രാംപൂരില്‍ ബിജെപി ടിക്കറ്റിലാണ് ഇത്തവണ ജയപ്രദ ജനവിധി തേടുന്നത്. എസ്പിയിലെ രാഷ്ട്രീയ എതിരാളിയായ അസംഖാനാണ് ഇവിടെ ജയപ്രദക്കെതിരെ സമാജ് വാദി പാര്‍ട്ടി മല്‍സര രംഗത്തിറക്കിയിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ