യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ: നാലാംഘട്ടത്തില്‍ പതിമൂന്നില്‍ ഏഴിടത്തും മഹാസഖ്യത്തിന്റെ വെല്ലുവിളി 

ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേരിടാന്‍ പോകുന്നത് കനത്ത പോരാട്ടം
യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് അഗ്നിപരീക്ഷ: നാലാംഘട്ടത്തില്‍ പതിമൂന്നില്‍ ഏഴിടത്തും മഹാസഖ്യത്തിന്റെ വെല്ലുവിളി 


ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി നേരിടാന്‍ പോകുന്നത് കനത്ത പോരാട്ടം. 29ന് സംസ്ഥാനത്തെ 13 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ഏഴു മണ്ഡലങ്ങളിലും എസ്പി-ബിഎസ്പി മഹാസഖ്യത്തില്‍ നിന്നും ബിജെപി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഈ മണ്ഡലങ്ങളില്‍ വിജയിച്ചുകയറുക അത്ര എളുപ്പമല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 

ഇതില്‍ ആറ് സീറ്റുകളിലും ബിജെപി 2014ല്‍ വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര പന്തില്ല. എസ്പി-ബിഎസ്പി സഖ്യം ഒരുമിച്ചു നില്‍ക്കുമ്പോള്‍ പ്രതിപക്ഷ വോട്ട് ഭിന്നിക്കില്ല എന്നതാണ് കാരണം. ഷാഹ്ജഹാന്‍പൂര്‍,ഖേരി, ഹര്‍ദോയി, മിസ്‌റിഖ്, എത്താവ, ഝാന്‍സി, കനൗജ് എന്നിവയാണ് ഈ ഏഴു മണ്ഡലങ്ങള്‍. 

2014ല്‍ മധ്യ യുപിയിലെ പതിമൂന്നില്‍ പന്ത്രണ്ട് സീറ്റും ബിജെപി നേടിയിരുന്നു. കനൗജാണ് കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഏക മണ്ഡലം. ഇവിടെ എസ്പി നേതാവ് അഖിലേഷ് യാദവിന്റെ പത്‌നി ഡിംപിള്‍ യാദവാണ് ജയിച്ചത്. ഇത്തവണയും ഡിംപിള്‍ മത്സര രംഗത്തുണ്ട്. ചെറിയ ഭൂരിപക്ഷത്തിലായിരുന്നു ഡിംപിള്‍ വിജയിച്ചത്. പക്ഷേ ഇത്തവണ മായാവതി കൂടെയുണ്ടെന്നതിനാല്‍ വലിയ വിജയം പ്രതീക്ഷിക്കുന്നുണ്ട് ഡിംപിള്‍. 

ഉന്നാവോ, ഫാറൂഖാബാദ്, കാന്‍പൂര്‍, അക്ബര്‍പൂര്‍, ജാലും,ഹമീദ്പൂര്‍ എന്നീ മണ്ഡലങ്ങളില്‍ ബിജെപി വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. എസ്പി-ബിഎസ്പി സഖ്യം വോട്ടുകള്‍ ഏകീകരിച്ചാല്‍ നാലാംഘട്ടത്തില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ ആറ് സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com