ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണ സമിതിയുമായി സഹകരിക്കില്ലെന്ന് മുന്‍ ജീവനക്കാരി. മൂന്നംഗ സിമിതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. മൊഴിയെടുക്കല്‍ വീഡിയോയില്‍ ചിത്രീകരിക്കുന്നില്ല. നേരത്തേ രേഖപ്പെടുത്തിയ മൊഴികളുടെ പകര്‍പ്പ് കൈമാറുന്നില്ലെന്നും മുന്‍ ജീവനക്കാരി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസിനെതിരെയുള്ള പീഡനാരോപണത്തിന് പിന്നിലെ ഗൂഢാലോചനയും ഒത്തുകളിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീം കോടതി മുൻ ജഡ്ജി എകെ പട്നായികാണ് അന്വേഷിക്കുന്നത്. മൂന്ന് സത്യവാങ്മൂലങ്ങളിലൂടെ അഭിഭാഷകൻ ഉത്സവ് ബെയിൻസ് ഉന്നയിച്ച ആരോപണങ്ങളാണ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ ആരോപിക്കപ്പെട്ട പെരുമാറ്റദൂഷ്യത്തെക്കുറിച്ചുള്ള അന്വേഷണമല്ല ഇതെന്ന് ഉത്തരവിൽ കോടതി എടുത്തു പറഞ്ഞിരുന്നു.
അന്വേഷണത്തിൽ സിബിഐ, ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവികളും ഡൽഹി പൊലീസ് കമ്മീഷണറും സഹായിക്കണമെന്ന് ജഡ്ജിമാരായ അരുൺ മിശ്ര, റോഹിന്റൻ നരിമാൻ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന് സമയപരിധി നിർദേശിച്ചിട്ടില്ല. റിപ്പോർട്ട് രഹസ്യ രേഖയായി കോടതിക്കു നൽകണം. അതിനു ശേഷം കേസ് വീണ്ടും പരിഗണിക്കും.
താൻ ഉന്നയിച്ച ആരോപണങ്ങളിലെ ചില കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന ഉത്സവിന്റെ നിലപാട് കോടതി തള്ളി. കോടതിയുടെ നിർദേശപ്രകാരം ഉത്സവ് നൽകിയ അധിക സത്യവാങ്മൂലം രഹസ്യ രേഖയായി സൂക്ഷിക്കും. ജസ്റ്റിസ് പട്നായിക്കിന്റെ അന്വേഷണത്തിന്റെ ഫലം, പീഡന പരാതിയുമായി ബന്ധപ്പെട്ട നടപടികൾക്കു ബാധകമാവരുതെന്നു കോടതി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ