ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്ന നേതാക്കൾക്ക് ഐക്യദാർഢ്യവുമായി ശശി തരൂർ എംപി. ഒമർ അബ്ദുള്ള നിങ്ങൾ ഒറ്റയ്ക്കല്ല. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരോരുത്തരും കാഷ്മീരിലെ മുഖ്യധാര നേതാക്കൾക്കൊപ്പം നിൽകുമെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
പാർലമെന്റ് സമ്മേളനം നടക്കുകയാണ്. തങ്ങളുടെ ശബ്ദത്തെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ എന്താണ് നടക്കുന്നതെന്നും ശശി തരൂർ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ ഒറ്റരാത്രിക്കൊണ്ട് അറസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ശശി തരൂർ ചോദിച്ചു.
കശ്മീര്‍ താഴ് വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ വിട്ടുതടങ്കലിലാക്കുകയും, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ വിച്ഛേദിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് നേതാക്കൾക്ക് പിന്തുണയുമായി ശശി തരൂർ രംഗത്തെത്തിയത്.
100 ബറ്റാലിയന് അധിക സൈനീകരെ കശ്മീരില്‍ വിന്യസിച്ചതിന് പിന്നാലെയാണ് കൂടുതല്‍ സുരക്ഷ മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിദ്യാലയങ്ങള്‍ അടച്ചിടാനാണ് നിര്‍ദേശം. തീര്‍ഥാടകരോടും, വിനോദ സഞ്ചാരികളോടും കശ്മീരില്‍ നിന്ന് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ 6000ളം വിനോദ സഞ്ചാരികള്‍ സംസ്ഥാനം വിട്ടെന്നാണ് കണക്ക്.
പൊതുപരിപാടികള്‍ക്കും റാലികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജമ്മുവില്‍ 30,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ