ന്യൂഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റാകും. ഇന്നുചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. സ്ഥിരം പ്രസിഡന്റിനെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും വരെയാകും ഇടക്കാല പ്രസിഡന്റിന് ചുമതല.
പ്രവര്‍ത്തകസമിതിയിലെ കോണ്‍ഗ്രസ് നേതാക്കളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ച് ചർച്ച നടത്തിയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ഒരു താത്കാലിക ക്രമീകരണം എന്ന നിലയ്ക്കാണ് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് വരെ സോണിയ ഗാന്ധി ഈ സ്ഥാനത്ത് തുടരണമെന്നുള്ള അഞ്ച് മേഖല കമ്മറ്റിയുടെ അഭിപ്രായത്തെതുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് പ്രവര്‍ത്തക സമിതി എത്തിയത്.
രാഹുല്‍ ഗാന്ധി പ്രസിഡന്റായി തുടരണമെന്ന് ഇന്ന് ചേര്‍ന്ന രണ്ട് പ്രവര്‍ത്തകസമിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മുന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു രാഹുല്‍. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ നെഹറു കുടുംബത്തിലെ ആര്‍ക്കെങ്കിലും മാത്രമേ സാധിക്കൂ എന്ന സമിതിയുടെ വിലയിരുത്തലിനെത്തുടര്‍ന്നാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ