ചെന്നൈ: മകള്‍ കാമുകനൊപ്പം പോയ ദേഷ്യത്തിന്, മകൾക്ക് നാടുനീളെ ആദരാഞ്ജലി പോസ്റ്റര്‍ പതിപ്പിച്ച് അമ്മ. തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. വീട്ടമ്മയായ അമരാവതിയാണ് ജീവിച്ചിരിക്കുന്ന മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ചത്. കോളേജ് വിദ്യാര്‍ഥിനിയായ മകള്‍ അഭി (19) അയല്‍വാസിയായ കാമുകനൊപ്പം പോയി വിവാഹം കഴിച്ചതിന്റെ ദേഷ്യത്തിലായിരുന്നു അമ്മയുടെ പ്രവര്‍ത്തി.
അമരാവതിയുടെ മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെ മകളാണ് അഭി. ആഗസ്റ്റ് 14നാണ് അഭി അയല്‍വാസിയായ സന്തോഷിനൊപ്പം പോയി വിവാഹം ചെയ്തത്. ഇതിന് പിന്നാലെ നാട്ടിലാകെ അഭിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് അമരാവതിയാണ് ഇതിനുപിന്നിലെന്ന് തിരിച്ചറിഞ്ഞത്.
മകളുടെ മരണം അറിയിക്കുന്ന തരത്തിലുള്ള 100 പോസ്റ്ററുകളാണ് അമരാവതി അച്ചടിച്ചത്. തുടര്‍ന്ന് ഇവ നാടുമുഴുവന്‍ പതിപ്പിക്കാനുള്ള ഏര്‍പ്പാട് ചെയ്യുകയായിരുന്നു. അഭി മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചെന്നായിരുന്നു പോസ്റ്ററിന്റെ ഉള്ളടക്കം.
നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച അമരാവതി ഏറെ കഷ്ടപ്പെട്ടാണ് കുട്ടികളെ വളര്‍ത്തിയത്. മകള്‍ പോയത് വലിയ ആഘാതമായെന്നും അതിന്റെ ദേഷ്യത്തിലാണ് ഇങ്ങനെ ചെയ്തതെന്നും അമരാവതി പറയുന്നു. സന്തോഷ് നേരത്തേ മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതിനാലാണ് മകളുടെ ഈ ബന്ധത്തെ എതിര്‍ത്തതെന്നും അവര്‍ പറഞ്ഞു. ആദരാഞ്ജലി പോസ്റ്ററുകളെക്കുറിച്ച് സന്തോഷ് പൊലീസില്‍ അറിയിച്ചിരുന്നെങ്കിലും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ