ന്യൂഡൽഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിന്റെ വക്കിലെത്തി നില്‍ക്കുന്ന മുന്‍ ധനമന്ത്രി പി ചിദംബരം എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി. ഒളിവിലാണെന്ന് ആരോപിക്കപ്പെടുന്ന ചിദംബരം അപ്രതീക്ഷിതമായാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ തനിക്കെതിരെ ഒരു കുറ്റവും ആരോപിക്കപ്പെട്ടിട്ടില്ലെന്നും തന്റെ കുടുബത്തില്‍ ഉള്ളവരുടെ പേരിലും ഒരു ആരോപണവും ഉണ്ടായിട്ടില്ലെന്നും ചിദംബരം പറഞ്ഞു. കോടതിക്കുമുന്നില്‍ സിബിഐ തനിക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് പോലും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"സിബിഐയുടെ എഫ്ഐആറില്‍ എന്റെ പേരില്‍ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. എന്നിട്ടും ഞാനും എന്റെ മകനും വലിയ തെറ്റ് ചെയ്തു എന്ന രീതിയിലാണ് പ്രചരണങ്ങള്‍. ഇതെല്ലാം നുണകളാണ്", ചിദംബരം പറഞ്ഞു.
പെട്ടെന്നാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള നീക്കം സംഭവിച്ചതെന്നും നിയമവിദഗ്ധരും തന്റെ അഭിഭാഷകരും പറഞ്ഞതനുസരിച്ച് സുപ്രീം കോടതിവഴി നീങ്ങുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടിയതായാണ് ആരോപിക്കുന്നതെന്നും എന്നാല്‍ ഇന്നലെ വൈകിട്ട് മുതല്‍ കോടതിയില്‍ ഹാജരാക്കാനുള്ള രേഖകള്‍ ശരിയാക്കുകയായിരുന്നു താനെന്നും ചിദംബരം വ്യക്തമാക്കി.
ഒളിച്ചോടുകയായിരുന്നില്ല ഒളിവിലുമായിരുന്നില്ല പകരം നിയമത്തിന്റെ പരിരക്ഷ ഉറപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കുമെന്ന സുപ്രീം കോടതി തീരുമാനത്തെ താന്‍ മാനിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ