രക്തപരിശോധന ഫലം എസ്എംഎസ് ചെയ്തു, ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ച് എന്‍ഐഎ ഡോക്ടറെ ചോദ്യം ചെയ്തു

തീവ്രവാദികള്‍ക്ക് പണം കൈമാറിയതിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, അത് സംബന്ധിച്ച ചോദ്യം ചെയ്യലിന് ഹാജരാവാനുമായിരുന്നു നിര്‍ദേശം
രക്തപരിശോധന ഫലം എസ്എംഎസ് ചെയ്തു, ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ച് എന്‍ഐഎ ഡോക്ടറെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: എസ്എംഎസ് ആയി അയച്ച രക്തപരിശോധനാ ഫലം ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ച് ഡോക്ടറെ എന്‍ഐഎ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റും ബാദ്ര അശുപത്രി ചെയര്‍മാനുമായ ഉപേന്ദ്ര കൗള്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന് അയച്ച എസ്എംഎസ് ആണ് കുരുക്കായത്. 

ഐഎന്‍ആര്‍ 2.78 എന്ന രക്തപരിശോധനാ ഫലം ഡോ. കൗള്‍ എസ്എംഎസ് ആയി യാസിന്‍ മാലിക്കിന് അയച്ചു. ഇന്റര്‍നാഷണലൈസ്ഡ് നോര്‍മലൈസ്ഡ് റേഷ്യ എന്നാണ് ഐഎന്‍ആറിന്റെ മുഴുവന്‍ പദം. എന്നാല്‍ ഇതിലെ ഐഎന്‍ആര്‍ എന്നത് ഇന്ത്യന്‍ രൂപയായാണ് ഐഎന്‍എ വായിച്ചത്. 

2.78 കോടി രൂപ ഹവാല പണമായി നല്‍കിയെന്നാണ് എന്‍ഐഎ കണക്കാക്കിയത്. ഇതോടെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ച് ഡോക്ടറിന് എന്‍ഐഎയില്‍ നിന്നും ഫോണ്‍കോള്‍ എത്തി. തീവ്രവാദികള്‍ക്ക് പണം കൈമാറിയതിനെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും, അത് സംബന്ധിച്ച ചോദ്യം ചെയ്യലിന് ഹാജരാവാനുമായിരുന്നു നിര്‍ദേശം. 

വെള്ളിയാഴ്ച അരമണിക്കൂറോളം കൗളിനെ ചോദ്യം ചെയ്യലിന് വിധേയനാക്കി. ചോദ്യം ചെയ്യലില്‍ തെറ്റിദ്ധാരണ നീങ്ങിയചോടെ ഡോക്ടറെ എന്‍ഐഎ പോവാന്‍ അനുവദിച്ചു. എന്നാല്‍, സംഭവത്തില്‍ ഐഎന്‍എയെ കുറ്റപ്പെടുത്താന്‍ കൗള്‍ തയ്യാറായില്ല. സര്‍ക്കാര്‍ ചെയ്യുന്നത് രാജ്യത്തിന്റെ നല്ലതിന് വേണ്ടിയാണെന്നാണ് ഡോ കൗളിന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com