ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപം, ഐകെ ഗുജ്‌റാളിന്റെ ഉപദേശം നരസിംഹ റാവു ചെവിക്കൊണ്ടിരുന്നെങ്കില്‍ ഒഴിവാക്കാനാകുമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മുന്‍ പ്രധാനമന്ത്രി കൂടിയായ ഗുജ്‌റാളിന്റെ 100ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു മന്‍മോഹന്‍ സിങ് ഇക്കാര്യം പറഞ്ഞത്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പിവി നരസിംഹ റാവു ഗുജ്‌റാളിന്റെ ഉപദേശം സ്വീകരിച്ച് സൈന്യത്തെ വിളിച്ച് എത്രയും പെട്ടെന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
'1984ലെ ദുഃഖകരമായ സംഭവം നടന്നപ്പോള്‍, ഗുജ്‌റാള്‍ജി അന്ന് വൈകീട്ട് ആഭ്യന്തര മന്ത്രിയായിരുന്ന പിവി നരസിംഹ റാവുവിന്റെ വസതിയിലെത്തി സ്ഥിതി വളരെ ഗുരുതരമാണെന്ന് പറഞ്ഞു. സര്‍ക്കാര്‍ സൈന്യത്തെ വിളിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണെന്നും വ്യക്തമാക്കി. ഈ ഉപദേശം സ്വീകരിച്ചിരുന്നെങ്കില്‍ അന്നത്തെ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു- മന്‍മോഹന്‍ പറഞ്ഞു.
1984ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 3000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. സിഖ് സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ