ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു.
ഒടുവില്‍ അവള്‍ മരണത്തിന് കീഴടങ്ങി; ഉന്നാവില്‍ ബലാത്സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗക്കേസിലെ പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലായിരുന്നു അന്ത്യം.  ഹൃദയാഘാതത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരണമുണ്ടായതെന്ന് ആശുപത്രി വക്താവ് അറിയിച്ചു.

11.10നാണ് പെണ്‍കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാന്‍ വൈകിയതും ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു 

വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു തീ കൊളുത്തിയത്. ഉന്നാവ് ഗ്രാമത്തില്‍ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.

തന്നെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തനിക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ''എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം'' പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതിങ്ങനെ. 

ആക്രമിക്കപ്പെട്ട ദിവസം ദേഹത്ത് പടര്‍ന്നുപിടിച്ച തീയുമായി പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. ഒരുകിലോമീറ്ററോളം ഓടിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ദൃസാക്ഷികള്‍ കാണുന്നത്. ഇവരാണ് പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. വിജനമായ റോഡില്‍വെച്ചായിരുന്നു ആക്രമണം. തീ ആളി പടരുന്നതിനിടെ ഇവര്‍ ആംബുലന്‍സ് നമ്പറിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com