അക്രമം നിര്‍ത്തൂ; ഹര്‍ജി നാളെ കേള്‍ക്കാം; വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ സുപ്രീം കോടതി

അക്രമം നിര്‍ത്തൂ; ഹര്‍ജി നാളെ കേള്‍ക്കാം; വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ സുപ്രീം കോടതി

പുറത്തു നടക്കുന്നത് ലഹളയാണ്. അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലും അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അക്രമങ്ങള്‍ അവസാനിപ്പിക്കുന്ന പക്ഷം ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

സീനിയര്‍ അഭിഭാഷക ഇന്ദിര ജയ്‌സിങ് ആണ് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ക്രൂരമായ മനുഷ്യാവകാശ ലംഘനാണ് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായതെന്ന് ഇന്ദിര ജയ് സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അഭിഭാഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഡല്‍ഹി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നെന്ന് ഇന്ദിര ജയ്‌സിങ് ചൂണ്ടിക്കാട്ടി.

ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും കോടതിക്കു കാര്യമായൊന്നും ചെയ്യാനില്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ പ്രതികരണം. പുറത്തു നടക്കുന്നത് ലഹളയാണ്. അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്- ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

പുറത്ത് വാഹനങ്ങള്‍ക്കു തീ വയ്ക്കുകയാണ്. അത് ആരാണ് ചെയ്യുന്നത് എന്നതതില്ല കാര്യം. പൊതുമുതല്‍ നശിപ്പിക്കപ്പെടുകയാണ്. അവകാശങ്ങളെക്കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാം. എന്നാല്‍ ഇത്തരമൊരു അന്തരീക്ഷത്തിലല്ല. ലഹള ആദ്യം ഒടുങ്ങട്ടെ. ആദ്യം ഹര്‍ജി നല്‍കൂ, ലഹള അവസാനിക്കുമെങ്കില്‍ നാളെ പരിഗണിക്കാം-ചീഫ് ജസ്റ്റിസ് വ്യ്ക്തമാക്കി.

സമാധാനപരമായ പ്രതിഷേധത്തിന് ആരും എതിരല്ല. തെരുവില്‍ ഇറങ്ങാന്‍ ആര്‍ക്കും അവകാശമുണ്ട്, എന്നാല്‍ ഇങ്ങനെയല്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. വിദ്യാര്‍ഥികള്‍ ആണ് എന്നതുകൊണ്ടു മാത്രം ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com