എതിര്‍പ്പ് വകവെച്ചില്ല, അവര്‍ വിവാഹിതരായി, പിന്തുടര്‍ന്ന് ഗുണ്ടാസംഘം, നവവരനെ വെട്ടിക്കൊലപ്പെടുത്തി
തുംകൂരു : വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന വിവാഹം കഴിച്ച യുവദമ്പതികളെ ചേസ് ചെയ്ത് ഗുണ്ടാസംഘം. മാരകായുധങ്ങളുമായി പിന്തുടര്‍ന്നെത്തിയ അക്രമിസംഘം നവവരനെ കൊലപ്പെടുത്തി. കർണാടകയിലെ നഗനഹള്ളിക്ക് സമീപം കോരട്ടഗരെയിലാണ് സംഭവം.
ശ്രീനിവാസ് (25) എന്നയാളാണ് കൊല്ലപ്പെട്ടത്. 15 ദിവസം മുമ്പാണ് ഇയാള്‍ അക്ഷിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രദേശത്തെ പ്രമുഖ ബിസിനസുകാരനാണ് അക്ഷിതയുടെ പിതാവ് ലോകേഷ്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇവര്‍ വിവാഹം കഴിച്ചത്.
വ്യാഴാഴ്ച നവദമ്പതികള്‍ സങ്കമനഹള്ളിയില്‍ നിന്നും ബലഗുണ്ടയിലേക്ക് കാറില്‍ വരുമ്പോഴായിരുന്നു ഗുണ്ടാസംഘം ഇവരെ പിന്തുടര്‍ന്നെത്തിയത്. കോരട്ടഗെരെ-ബംഗലൂരു സംസ്ഥാന ഹൈവേയില്‍ വെച്ച് അക്രമി സംഘം ഇവരുടെ വാഹനം തടയുകയും, യുവാവിനെ ആക്രമിക്കുകയുമായിരുന്നു.
ശ്രീനിവാസ് മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷമാണ് ഗുണ്ടാസംഘം പിന്മാറിയത്. അക്രമത്തിന് പിന്നില്‍ ദുരഭിമാനക്കൊല ആണോ എന്ന് അന്വേഷിച്ചു വരുന്നതായി കോരട്ടഗെരെ പൊലീസ് അറിയിച്ചു. ആറംഗ അക്രമിസംഘത്തിലെ നാലുപേരെ തിരിച്ചറിഞ്ഞതായും പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നദാഫ് പറഞ്ഞു.
ബംഗലൂരുവിലെ ബഗലഗുണ്ടെ ഏരിയയില്‍ പഴം വില്‍പ്പനക്കാരനായിരുന്നു മരിച്ച ശ്രീനിവാസ്. അക്രമി സംഘത്തിന് ഇദ്ദേഹത്തോട് ഏതെങ്കിലും തരത്തില്‍ മുന്‍വൈരാഗ്യം ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ