കാമുകനൊപ്പം കറങ്ങിനടന്നു ; വീട്ടില്‍ അറിയാതിരിക്കാന്‍ വിദ്യാര്‍ത്ഥിനിയുടെ അതിബുദ്ധി ; പൊലീസ് അന്വേഷണത്തില്‍ വമ്പന്‍ ട്വിസ്റ്റ്

മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് സംഘം, പെണ്‍കുട്ടി പഠിക്കുന്ന കോളജിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാഗ്പുര്‍ : കാമുകനൊപ്പം കറങ്ങാന്‍ പോയത് വീട്ടില്‍ അറിയാതിരിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥിനി മെനഞ്ഞത് തട്ടിക്കൊണ്ടു പോകല്‍ കഥ.  മഹാരാഷ്ട്രയിലെ ഗിറ്റിഖാദന്‍ സ്‌റ്റേഷനിലാണ് സംഭവം. കുറച്ചുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരിയാണ് മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയത്.തിങ്കളാഴ്ച രാത്രി എട്ടിനാണ് പരാതി നല്‍കാനായി പെണ്‍കുട്ടിയും രക്ഷിതാക്കളും എത്തിയത്.

കോളജില്‍ നിന്നു മടങ്ങുന്ന വഴി നാലുപേര്‍ ചേര്‍ന്ന് മകളെ ആള്‍ത്താമസമില്ലാത്ത പ്രദേശത്തേക്ക് കൊണ്ടുപോയെന്നും എങ്ങനെയോ രക്ഷപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ച പൊലീസ്, തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാഗ്പുര്‍ ക്രൈംബ്രാഞ്ച് സംഘവും സഹായത്തിനെത്തി. അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും ലഭിച്ചില്ല.


ഇതോടെ പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് സംഘം, പെണ്‍കുട്ടി പഠിക്കുന്ന കോളജിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് യഥാര്‍ത്ഥ സത്യം വെളിച്ചത്തായത്. ക്ലാസ് കഴിഞ്ഞ് പെണ്‍കുട്ടി ഒരു യുവാവിന്റെ ബൈക്കിനു പിന്നില്‍ കയറി പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്.

തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ കഥ വീട്ടുകാരെ പറ്റിക്കാനുള്ള കള്ളമായിരുന്നുവെന്ന് പെണ്‍കുട്ടി സമ്മതിച്ചത്. ക്ലാസ് കഴിഞ്ഞ് കാമുകനൊപ്പമാണ് ബൈക്കില്‍ പോയതെന്നും തിരിച്ച് കാമുകന്‍ തന്നെ വീട്ടില്‍ കൊണ്ടുവിട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. വീട്ടുകാരില്‍ നിന്നു രക്ഷപ്പെടാനാണ് കള്ളം പറഞ്ഞത്. മാതാപിതാക്കള്‍ വിശ്വസിക്കുമെന്നും കൂടുതല്‍ അന്വേഷണത്തിനു പോകില്ലെന്നുമാണ് കരുതിയതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com