ജയ്പൂര്‍: പാകിസ്ഥാൻ സ്വദേശിയായ തടവുകാരൻ രാജസ്ഥാനിലെ ജയ്പൂർ സെന്‍ട്രല്‍ ജയിലില്‍ കൊല്ലപ്പെട്ടു. സഹതടവുകാർ ഇയാളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ട്. രണ്ട് ഇന്ത്യന്‍ തടവുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷക്കൂറുള്ളയാണ് കൊല്ലപ്പെട്ടത്.
പുല്‍വാമ ഭീകരാക്രമണമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ വൈരാഗ്യം തീര്‍ക്കാന്‍ പാക്കിസ്ഥാന് സ്വദേശിയെ തടവുകാർ ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന. 2017 ലാണ് ഷക്കൂറുള്ള ജയിലിലെത്തുന്നത്. തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾ ജയിലിലാകുന്നത്.
സിയാൽകോട്ട് സ്വദേശിയായ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ജയ്പൂർ സെൻട്രൽ ജയിലിൽ അടയ്ക്കുകയായിരുന്നു. പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാക് സ്വദേശിയായ തടവുകാരന് ഇന്ത്യന്‍ ജയിലില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ