കർണാടകയിൽ രണ്ട് കോൺ​ഗ്രസ് എംഎൽഎമാർ ഏറ്റുമുട്ടി; മദ്യക്കുപ്പി കൊണ്ട് തലക്കടിയേറ്റ് ഒരാൾ ആശുപത്രിയിൽ; നിഷേധിച്ച് പാർട്ടി

കര്‍ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് അടിപിടിയുണ്ടായെന്നും മദ്യക്കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാള്‍ ചികിത്സ തേടിയെന്നും വെളിപ്പെടുത്തല്‍
കർണാടകയിൽ രണ്ട് കോൺ​ഗ്രസ് എംഎൽഎമാർ ഏറ്റുമുട്ടി; മദ്യക്കുപ്പി കൊണ്ട് തലക്കടിയേറ്റ് ഒരാൾ ആശുപത്രിയിൽ; നിഷേധിച്ച് പാർട്ടി

ബംഗളൂരു: കര്‍ണാടകത്തിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍വച്ച് അടിപിടിയുണ്ടായെന്നും മദ്യക്കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ് ഒരാള്‍ ചികിത്സ തേടിയെന്നും വെളിപ്പെടുത്തല്‍. വിജയന​ഗര എംഎല്‍എ ആനന്ദ് സിങും കംപി എംഎൽഎ ജെഎന്‍ ഗണേഷും തമ്മിലാണ് കഴിഞ്ഞ ദിവസം രാത്രി ഏറ്റുമുട്ടിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ജെഎൻ ​ഗണേഷ് മദ്യക്കുപ്പി കൊണ്ട് ആനന്ദ് സിങിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പരുക്കേറ്റ ആനന്ദ് സിങിനെ ശേഷാദ്രിപുരത്തെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയതായും വാർത്തകളുണ്ട്. 

എന്നാല്‍, റിപ്പോർട്ടുകൾ തള്ളി കോൺ​ഗ്രസ് രം​ഗത്തെത്തി. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണെന്ന് കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാര്‍ പ്രതികരിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും എംഎല്‍എമാര്‍ക്കിടയില്‍ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആനന്ദ് സിങും ജെഎന്‍ ഗണേഷും അടക്കമുള്ള എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ അവരവരുടെ മുറികളിലുണ്ടെന്നും അവരെല്ലാം ഉടന്‍തന്നെ മാധ്യമങ്ങളെ കാണുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ 80 എംഎല്‍എമാരില്‍ 76 പേര്‍ മാത്രമാണ് കഴിഞ്ഞ ദിവസം ബിഡാദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലെത്തിയത്. ഇതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ തമ്മിലടിച്ചെന്നും നാല് പേര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോണ്‍ഗ്രസിന് ഇനി ഒന്നും നിഷേധിക്കാനാവില്ലെന്നും കര്‍ണാടക ബിജെപി നേതൃത്വം ട്വിറ്ററിലൂടെ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com